വെള്ളായണി കായൽ രൂക്ഷമായ പാരിസ്ഥിതികപ്രശ്നങ്ങൾ നേരിടുന്നെന്ന് സർക്കാരിതര സംഘടനയുടെ പഠനം. മലിനീകരണവും കായൽ വിസ്തൃതി കുറഞ്ഞതും കായലിലെ മൽസ്യസമ്പത്തിനെ ബാധിച്ചു. പഠനറിപ്പോർട്ട് സർക്കാരിന് കൈമാറാനും പ്രദേശവാസികളെ ബോധവൽക്കരിച്ച് കായൽ സംരക്ഷണപദ്ധതി രൂപീകരിക്കാനുമാണ് കാന്താരി എന്ന സർക്കാരിതര സംഘടനയുടെ ശ്രമം.
മനോഹരിയാണ് വെള്ളായണി കായൽ. ശുദ്ധജലതടാകം. ദേശാടനക്കിളികൾക്കും പ്രിയപ്പെട്ട സ്ഥലം. അളവറ്റ മൽസ്യസമ്പത്താൽ കായലോരവാസികൾക്കും സമൃദ്ധി. എന്നാൽ അത്ര സുന്ദരമല്ല കാര്യങ്ങളെന്നാണ് കായലോരത്തു തന്നെയുള്ള കാന്താരി എന്ന സന്നദ്ധസംഘടനയുടെ പാഠ്യപദ്ധതിയുടെ ഭാഗമായി 12 രാജ്യങ്ങളിൽ നിന്നെത്തിയ വിദ്യാർഥികൾ കണ്ടെത്തിയത്. കായലോരത്തുള്ള കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗവും കയ്യേറ്റവും താമരവള്ളികളുടെ അനിയന്ത്രിതമായ വളർച്ചയുമെല്ലാം കായലിനെ അനുദിനം ശോഷിപ്പിക്കുകയും മലിനമാക്കുകയും ചെയ്യുന്നു. മൽസ്യസമ്പത്തും ശോഷിച്ചു.
പഠന റിപ്പോർട്ട് സർക്കാരിന് കൈമാറും. കായൽ സംരക്ഷണത്തിന് പ്രദേശവാസികളെയും സന്നദ്ധസംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് ശ്രമം. ഇതിനായി ബുധൻ, വ്യാഴം ദിവസങ്ങളിൽ വെള്ളായണി കായൽഫെസ്റ്റും ജൈവവിഭവങ്ങളുടെ വിപണനമേളയും സംഘടിപ്പിച്ചിട്ടുണ്ട്.