ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത താരമാണ് വിരാട് കോലി. ആ വിരാട് കോലിക്ക് അറിയാം എവിടെ മല്‍സരം അവസാനിപ്പിക്കണമെന്ന്. മല്‍സരഭാരം കൂടുതലാണെങ്കിലും അടുത്തമൂന്നുവര്‍ഷം കൂടി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും കളി തുടരുമെന്നാണ് കോലി പറയുന്നത്. ട്വന്റി 20 ലോകകപ്പിനും 2023ലെ ഏകദിന ലോകകപ്പിനും ശേഷം ഏതെങ്കിലും രണ്ടുഫോര്‍മാറ്റിലേക്കായി കളി ചുരുക്കുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറയുന്നു. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുമ്പാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മനസിലിരിപ്പ് വ്യക്തമാക്കിയത്.
365 ദിവസത്തില്‍ 300 ദിവസവും മല്‍സരം
ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കായുള്ള യാത്രയ്ക്കും പരിശീലനത്തിനും മല്‍സരങ്ങള്‍ക്കുമായിട്ട് വിരാട് കോലി എട്ടുവര്‍ഷമായി ഒരുവര്‍ഷത്തിലെ 300ദിവസം ആണ് നീക്കിവക്കുന്നത്. ടെസ്റ്റിലുംഏകദിനത്തിലും ട്വന്റി 20യിലും ഐപിഎല്ലിലും കളിക്കുന്നത് കണക്കാക്കിയാണ് ഈ കണക്കെടുപ്പ് വിരാട് കോലി നടത്തിയത്. ഇത് മല്‍സരഭാരം ഏറെകൂട്ടുന്നുണ്ട്. പക്ഷെ എട്ടുവര്‍ഷമായി ഇത് നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇനി മൂന്നുവര്‍ഷംകൂടി ഇതേ നില തുടരാനാകുമെന്നും 31ാംവയസിലേക്ക് കടക്കുന്ന വിരാട് കോലി പറയുന്നു. ഈ മല്‍സരഭാരം കണക്കിലെടുത്താണ് ഇടയ്ക്ക് ചില ഇടവേളയെടുക്കുന്നതെന്നും കോലി പറയുന്നു.
മൂന്നുവര്‍ഷത്തിന് ശേഷം എന്ത്?
മൂന്ന് വര്‍ഷത്തിനുശേഷം ക്രിക്കറ്റിലെ ഏതെങ്കിലും രണ്ടുഫോര്‍മാറ്റിലേക്ക് കളി ചുരുക്കുമെന്നും 34 വയസിലേക്ക് എത്തുമ്പോള്‍ ശരീരത്തിന് ഇരുപതുകളിലെ വഴക്കം ഉണ്ടാവില്ലെന്നും കോലിക്ക് അറിയാം, അതിനാല്‍ മല്‍സരങ്ങളുടെ എണ്ണം കുറയ്ക്കും. സ്വാഭാവികമായും അത് ടെസ്റ്റിലും ഏകദിനത്തിലുമായി ഒതുങ്ങാനാണ് സാധ്യത. 84 ടെസ്റ്റില്‍ നിന്ന് 7202 റണ്‍സാണ് കോലി നേടിയത്. 27സെഞ്ചുറികള്‍ നേടിയതില്‍ 254റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 248 ഏകദിനങ്ങളില്‍ നിന്നായി 11867റണ്‍സ് നേടി. 43 സെഞ്ചുറികളില്‍ 183റണ്‍സാണ് ഉയര്‍ന്നത്. 82 ട്വന്റി 20യില്‍ നിന്ന് 2794റണ്‍സ് നേടിയിട്ടുണ്ട്.
ഏകദിനത്തിലെ സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തിരുത്താന്‍ വിരാട് കോലിക്ക് സാധിക്കുമെന്നിരിക്കെ അത് സംഭവിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ടെസ്റ്റില്‍ പതിനായിരം റണ്‍സിലേക്കുള്ള കുതിപ്പിലാണ് വിരാട് കോലി. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും രാഹുല്‍ ദ്രാവിഡിന്റെയും പാത പിന്തുടരാനാകും വിരാട് കോലിയുടെയും നീക്കം.