കഴിഞ്ഞ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്ത്; ഇത് ഇംഗ്ലണ്ടിന്റെ വമ്പൻ തിരിച്ചുവരവ്

ഒരുദിനമകലെ ലോര്‍ഡ്സില്‍ പുതിയ രാജാക്കന്‍മാരുടെ പട്ടാഭിഷേകം. ലോക ഒന്നാംനമ്പര്‍ ടീമായ ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശനം അത്ര സംഭവമൊന്നും ആകേണ്ടതല്ല . എന്നാല്‍ കഴിഞ്ഞ ലോകകപ്പില്‍ ആദ്യറൗണ്ടില്‍ പുറത്തായൊരു ടീമിനാണ് ഈ മാറ്റമെന്നത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നു.

ക്രിക്കറ്റിന്റെ ഉപഞ്ജാതാക്കളെ മരവിപ്പിക്കുന്നതായിരുന്നു ബംഗ്ലദേശിനോട് തോറ്റ് ഓസ്ട്രേലിയന്‍ മണ്ണില്‍ നിന്നുള്ള ഈ മടക്കം. മറ്റ് സൂപ്പര്‍ പവറുകളെല്ലാം ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തപ്പോള്‍ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി കളം വിടാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. സ്കോട്‌ലന്‍ഡിനോടും അഫ്ഗാനോടും മാത്രമാണ് അന്ന് ജയിച്ചത്. 

മാറ്റം അനിവാര്യമാണെന്ന തിരിച്ചറിവായിരുന്നു 2015 ലോകകപ്പ്.  നിർണായകമായ ഉപദേശങ്ങളുമായി ആൻഡ്രൂ സ്ട്രോസ് ത്രീ ലയൻസിനൊപ്പം ഉറച്ചു നിന്നു. ആദ്യം കോച്ച് മൂർസിനു പകരം ട്രെവർ ബേലിസ്സിനെ കൊണ്ടു വന്നു.  സമ്മര്ദഘട്ടത്തിൽ കൂട്ടത്തോടെ വീണുപോയവർ ഇനിയും ഒന്നിച്ചു നിന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവായിരുന്നു ബ്രേക്ക് ത്രൂ. ആന്‍ഡേഴ്സന്‍, ബ്രോഡ് തുടങ്ങിയ താരങ്ങളെയെല്ലാം ഒഴിവാക്കി.

ജേസന്‍ റോയ്, ബെയർസ്റ്റോ, പ്ലങ്കറ്റ് തുടങ്ങിയ താരങ്ങളെ കണ്ടെത്തി. 330 മുതൽ 350 വരെയുള്ള സ്കോർ നേടുകയെന്നതായിരുന്നു പിന്നെ ലക്ഷ്യം. പരിശീലനത്തിലടക്കം ഇതിനായി മാറ്റങ്ങൾ വരുത്തി. ലോകകപ്പിലെ പുറത്താകലിന് ശേഷം കിവീസുമായാണ് ഏകദിനത്തിൽ പിന്നെ ഇംഗ്ലണ്ട് കളിച്ചത്. ഓയിൻ മോർഗനിലെ നായകനെ മെച്ചപ്പെടുത്തിയത് ആ പരമ്പരയായിരുന്നു. മാറ്റങ്ങളുടെ തുടർച്ചയെന്നോണം മത്സരഫലത്തെ കുറിച്ച് ആരും സംസാരിച്ചില്ല. പകരം  എങ്ങനെ കളിമെച്ചപ്പെടുത്താം എന്നതിനെ കുറിച്ച അവർ വാചലരായി..

ബാറ്റിങ്ങിലും ബോളിംഗിലും കളിഗതിമറ്റാൻ കെൽപ്പുള്ള താരങ്ങളെ തിരഞ്ഞെടുത്തു. തുടർച്ചയായി അവസരങ്ങൾ നൽകി അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. പതുക്കെ ഇതെല്ലാം ഫലം കണ്ടു

ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ അവരെ നിലം തൊടീച്ചില്ല. 2018 മേയിൽ ഇന്ത്യയെ മറികടന്ന് ഏകദിന റാങ്കിങ്ങിൽ തലപ്പത്തേക്ക്. ഇപ്പോൾ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെയും മറികടന്ന് വിശ്വവേദിയിലെ കലാശപ്പോരിനും