സെമി കടക്കാൻ കിവീസിന് ഭാഗ്യം മാത്രം പോര; സ്ഥിരതയില്ലായ്മ തലവേദനയാകും

ലീഗ് ഘട്ടത്തില്‍ തുടര്‍ ജയവുമായി നന്നായി തുടങ്ങിയതായിരുന്നു കിവീസ്. എന്നാല്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാതെ വന്നതോടെ റണ്‍റേറ്റിന്റേയും ഭാഗ്യത്തിന്റേയും കാരുണ്യത്തിലാണ് സെമിയിലെത്തിയത്.

ശ്രീലങ്കയെ പത്ത് വിക്കറ്റിന് തരിപ്പണമാക്കിയാണ് കിവിക്കൂട്ടം ലോകകപ്പില്‍ പറന്ന് തുടങ്ങിയത്.  എന്നാല്‍ ബംഗ്ലദേശിനെതിരെ ശരിക്കും വിറച്ചു. രണ്ട് വിക്കറ്റിന് തട്ടിമുട്ടിയാണ് ജയിച്ചത്.

അഫ്ഗാനെതിരെ ഏഴ് വിക്കറ്റിന് ആധികാരികമായി ജയിച്ചപ്പോള്‍ ഇന്ത്യയുമായുള്ള മല്‍സരം മഴയില്‍ ഒലിച്ചുപോയി. ക്യാപ്റ്റന്‍ വില്യംസന്റെ സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്കയെ നാല് വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ വിന്‍ഡീസിനെതിരെ ബ്രാത്ത്‌വെയ്റ്റിന്റെ വണ്‍ മാന്‍ ഷോയില്‍ ഞെട്ടിപ്പോയി. ഭാഗ്യത്തിനാണ് അന്ന് ജയിച്ചത്.

എന്നാല്‍ അവസാന മൂന്ന് മല്‍സരങ്ങള്‍ കിവീസിന്റെ ആത്മവിശ്വാസം തകര്‍ക്കുന്നവയാണ്. മൂന്നിലും തോറ്റുതൊപ്പിയിട്ടു. പാക്കിസ്ഥാനോട് ആറ് വിക്കറ്റിനും ഓസ്ട്രേലിയയോട് 86 റണ്‍സിനും ഇംഗ്ലണ്ടിനോട് 119 റണ്‍സിനുമാണ് വില്യംസനും സംഘവും തോറ്റത്.