ഷോർട്സിട്ട് ടോസിടാനെത്തി; കോഹ്‌ലി വീണ്ടും വിവാദത്തിൽ: ആരാധകരോഷം

ഇന്ത്യൻ താരങ്ങളെ ഇഷ്ടമില്ലാത്തവർ രാജ്യം വിട്ടുപോകാൻ പറഞ്ഞതിന്റെ പേരിൽ ആരാധക രോഷം ഏറ്റുവാങ്ങിയ വിരാട് കോഹ്‌ലി വീണ്ടും വിവാദത്തിൽ. കോഹ്‌ലി കളിക്കളത്തിലെ മാന്യത മറന്നുവെന്നും അപമര്യാദയായി പെരുമാറിയെന്നുവെന്നുമാണ് സമൂഹമാധ്യമങ്ങളിലെ ആരോപണം. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തിനിടെയായിരുന്നു വിമര്‍ശനത്തിന് ഇടയാക്കിയ സംഭവം.

ചതുര്‍ദിന സന്നാഹ മത്സരത്തില്‍ ടോസിടാന്‍ ഷോര്‍ട്സ് അണിഞ്ഞാണ് നായകനെത്തിയത്.  ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവന്‍ നായകന്‍ സാം വൈറ്റ്മാന്‍ ടോസിനായി ഔദ്യോഗിക വേഷമണിഞ്ഞെത്തിയപ്പോഴാണ് കോഹ്ലി ഷോര്‍ട്‌സ് ധരിച്ചെത്തിയത്. ഫസ്റ്റ് ക്ലാസ് മത്സരത്തിന്റെ പദവി ഇല്ലെങ്കിലും രാജ്യത്തിനെ പ്രതിനിധീകരിച്ചാണ് ഇരുടീമുകളും കളിക്കുന്നത്. 

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിര‌ക്കാത്ത പെരുമാറ്റമാണ് വിരാടിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ചതുർദിന സന്നാഹമത്സരത്തെ അർഹിക്കുന്ന പ്രധാന്യത്തോടെയല്ല വിരാട് കണ്ടതെന്നും വിമർശകർ ആരോപിക്കുന്നു. ഇന്ത്യൻ നായകന്റെ ഭാഗത്തു നിന്നു തന്നെ ഇത്തരത്തിൽ ഒരു പെരുമാറ്റമുണ്ടായത് അങ്ങേയറ്റം വേദനിപ്പിച്ചുവെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. സന്നാഹ മത്സരമായതിനാല്‍ അതിനത്ര ഗൗരവ്വം കൊടുക്കേണ്ടതില്ലെന്നും വസ്ത്രത്തിന് നീളം കുറഞ്ഞെന്ന് കരുതി മര്യാദ കേടാകില്ലെന്നും അഭിപ്രായപ്പെട്ട് കോഹ്‌ലിയുടെ ആരാധകരും രംഗത്തെത്തി.