ലോകകപ്പ് ഫുട്ബോള്‍ സെമിയില്‍ ഫ്രാന്‍സിനോടു തോറ്റു പുറത്തായെങ്കിലും ബെല്‍ജിയത്തിന്‍റെ പോരാട്ട വീര്യത്തെ കായിക ലോകം പ്രശംസിക്കുന്നു. ഫ്രാന്‍സ് കളത്തില്‍ സ്വീകരിച്ച തന്ത്രത്തെ പിന്തുണച്ചും എതിര്‍ത്തും പ്രമുഖര്‍ രംഗത്തെത്തി
ഇതിനിടെ ബല്‍ജിയം ഗോള്‍ കീപ്പര്‍ തിബൂട്ട് കുര്‍ട്ടോയ്സും രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ഫ്രാന്‍സിന്‍റെ കളിയോടുള്ള സമീപനത്തെയായിരുന്നു താരം കുറ്റപ്പെടുത്തിയത്. ഫ്രഞ്ച് കളിക്കാര്‍ തികച്ചും മോശമായാണ് കളിയെ സമീപിച്ചത്. പലപ്പോഴും അവര്‍ അമിത പ്രതിരോധമാണ് കെട്ടിപ്പൊക്കിയത്. സ്ട്രൈക്കര്‍ പോലും സ്വന്തം ഗോള്‍പോസ്റ്റിനു 30 മീറ്റര്‍ ദൂരത്താണ് നിന്നതെന്ന് അമിത പ്രതിരോധത്തിനു തെളിവാണ്. ഒരു സ്ട്രൈക്കർ ഇങ്ങനെ കളിക്കുന്നത് താൻ ആദ്യമായിട്ടാണ് കാണുന്നത്. ഇത്തരം ഒരു ടീമിനെതിരെ കളിക്കേണ്ടി വന്നതിൽ നിരാശ തോന്നുന്നു.
മികച്ച കളി കാഴ്ച വച്ചത് ബല്‍ജിയം തന്നെയായിരുന്നു. ഫ്രാന്‍സിനോടു തോല്‍ക്കുന്നതിലും ഭേദം ബ്രസീലിനോടു പരാജയപ്പെടുന്നതായിരുന്നെന്നും ബല്‍ജിയം ഗോള്‍ കീപ്പര്‍ ഒരു സ്പോര്‍ട്സ് മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.