കരഞ്ഞ് കളം വിട്ട‌ത് മറന്നേക്കൂ; സലാ ഒരു പോരാളിയാണ്; തിരിച്ചുവരും റഷ്യയിൽ

ചാംപ്യൻസ് ലീഗ് ഫൈനലിൽ കിരീടമുയർത്തി ആർപ്പുവിളിച്ച റയൽ മാഡ്രിഡിനേക്കാൾ ഒരുപക്ഷേ, ഫുട്ബോൾ ആരാധകർ ഓർത്തിരിക്കുക കരഞ്ഞ് കളം വിട്ട മുഹമ്മദ് സലായെയായിരിക്കും. മത്സരം പൂർത്തിയാക്കാനാകാതെ മൈതാനം വിട്ട സലായുടെ കണ്ണീരിൽ മാധ്യമങ്ങളും ആരാധകരും സഹതപിച്ചു. എന്നാൽ കണ്ണീർനായകനായി മുദ്രകുത്തപ്പെടാൻ സലായ്ക്ക് ആഗ്രഹമില്ല. കഴിഞ്ഞ രാത്രി താരം ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ:

'' കടുപ്പമേറിയ രാത്രിയായിരുന്നു, പക്ഷേ ഞാനൊരു പോരാളിയാണ്. പ്രതിസന്ധികൾക്കിടയിലും ഞാൻ ആത്മവിശ്വാസത്തിലാണ്. റഷ്യയിൽ എന്നെയോർത്ത് നിങ്ങൾ അഭിമാനിക്കും. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണെൻറെ കരുത്ത്. ''

റയൽ മാഡ്രിഡിനെതിരായ ചാംപ്യൻസ് ലീഗ് ഫൈനലിൻറെ 26 ാം മിനിട്ടിലാണ് ലിവർപൂൾ ആരാധകരുടെ ഹൃദയം തകർത്ത സംഭവം. പന്തെടുക്കാനുള്ള ശ്രമത്തിനിടെ സലായെ വീഴ്ത്തി റയൽ ക്യാപ്റ്റൻ സെർജിയോ റാമോസിൻറെ ഫൗൾ.  ആരാധകരുടെ നെഞ്ച് തകർത്ത്, പരുക്കേറ്റ സലാ കരഞ്ഞുകൊണ്ട് കളം വിട്ടു. സലാ മടങ്ങുമ്പോള്‍ പൊട്ടിച്ചിരിച്ച റാമോസിൻറെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 

പരുക്കേറ്റ സലാ ലോകകപ്പിനുണ്ടാകുമോ എന്നതായിരുന്നു ആരാധകരുടെ ആശങ്ക. ലോകകപ്പിന് മുൻപ് താരത്തിൻറെ പരുക്ക് ഭേദമാകുമെന്ന് ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചിരുന്നു. അതിന് പിന്നാലെയെത്തിയ സലായുടെ ട്വീറ്റും ആരാധകർ ആവേശത്തോടെ ഏറ്റെടുത്തു.