‘എന്നെ മിസ് ചെയ്യുന്നുവെന്ന് ഈയടുത്തും അവള്‍ പറഞ്ഞു..’ ഷമി പറയുന്നു

തനിക്കെതിരായ ഭാര്യയുടെ ആരോപണങ്ങളില്‍ ശക്തവും വ്യക്തവുമായ അന്വേഷണം വേണമെന്ന് ‌ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നതടക്കമുള്ള ഭാര്യ ഹസിന്‍ ജഹാന്‍റെ ആരോപണങ്ങളില്‍ വധശ്രമത്തിന് കേസെടുത്തതിന് പിന്നാലെയാണ് താരത്തിന്‍റെ ആവശ്യം.

കഴിഞ്ഞ ദിവസം മുതല്‍ ഷമിയെ കാണാനില്ലെന്ന അഭ്യൂഹം തുടരുന്നതിനിടെയാണ് മുംബൈ മാധ്യമങ്ങള്‍ ഷമിയുടെ വാക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എല്ലാം ഇങ്ങനെ പരസ്യമായി വിഴുപ്പലക്കാതെ വീട്ടില്‍ തന്നെ തീര്‍ക്കേണ്ടതായിരുന്നു. ഓരോ ദിവസവും പുതിയ പുതിയ ആരോപണങ്ങള്‍ വരികയാണ്. എനിക്ക് വിശദീകരണങ്ങള്‍ ഒന്നും നല്‍കാനില്ല.

Read more at: ഷമിക്ക് കുരുക്ക്; വധശ്രമത്തിന് കേസ്: സഹോദരനെതിരെ ലൈംഗിക കുറ്റം 

എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെ–ഷമി പറ‍ഞ്ഞു. അവളുടെ പൊടുന്നനെയുള്ള ഈ മാറ്റം എന്നെ ഞെട്ടിച്ചു. ഏതാനും ദിവസം മുന്‍പ് എന്നെ മിസ് ചെയ്യുന്നു എന്നുവരെ പറഞ്ഞതാണ്. ഞങ്ങള്‍ വളരെ സന്തോഷത്തിലുമായിരുന്നു. എല്ലാ പ്രശ്നങ്ങളും ഒരുമിച്ചിരുന്ന് തീര്‍ക്കുക എന്നത് പ്രധാനമാണ്.

കുടുംബത്തില്‍ വീണ്ടും സന്തോഷം തിരിച്ചെത്തണം. എന്‍റെ മകളുടെ സന്തോഷവും പ്രധാനമാണ്. അവള്‍ ഒറ്റപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല– ഷമി കൂട്ടിച്ചേര്‍ക്കുന്നു. ബിസിസിഐയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും എല്ലാം കൃത്യമായി അന്വേഷിച്ചശേഷമേ അവര്‍ അന്തിമ തീരുമാനമെടുക്കൂവെന്നും ഷമി പറഞ്ഞു. വധശ്രമം, ഗാർഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

Read more at: 'മുഹമ്മദ് ഷമി ആത്മഹത്യയ്ക്ക് ശ്രമിച്ചു'; വീണ്ടും വെളിപ്പെടുത്തലുമായി ഭാര്യ 

വ്യാഴാഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ലാൽ ബസാർ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഷമിക്കു മറ്റു സ്ത്രീകളുമായി അതിരുവിട്ട ബന്ധമുണ്ടെന്നും ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയിൽ ആരോപണമുണ്ട്. ഗാർഹിക പീഡനവും അവിഹിത ബന്ധവും ആരോപിച്ച് ടെലിവിഷൻ ചാനലിന് ഷമിയുെട ഭാര്യ ഹസിൻ ജഹാൻ അഭിമുഖം നൽകിയിരുന്നു. തൊട്ടുപിന്നാലെ സമൂഹമാധ്യമത്തിലെ അക്കൗണ്ടിൽ ഷമി നടത്തിയ രഹസ്യചാറ്റിന്റെ സ്ക്രീൻഷോട്ടും ഫോട്ടോകളും അവർ പുറത്തുവിടുകയും ചെയ്തു.