അഗസ്ത്യാര്‍കൂട വനമേഖലയില്‍ കാട്ടുചോലകൾ വറ്റിത്തുടങ്ങിയതും പുല്ലുകൾ കരിഞ്ഞുണങ്ങിയതുമാണ് തിരുവനന്തപുരം ജില്ലയുടെ വനാതിര്‍ത്തിഗ്രാമങ്ങളില്‍ മൃഗങ്ങൾ കാടിറങ്ങാൻ കാരണം. തീറ്റയ്ക്കായി ആനയും കാട്ടുപോത്തും പന്നിയും കൃഷിയിടങ്ങൾ തേടിയിറങ്ങിയതോടെ പ്രദേശവാസികളുടെ ജീവനും ഭീഷണിയായി.
അഗസ്ത്യാർകൂട വനമേഖലയിൽ നിന്നുള്ള കാഴ്ചകളാണിത്. നീർച്ചോലകളും ചെറുതടാകങ്ങളും വറ്റിവരണ്ടിരിക്കുന്നു. പുല്ലും ചെറുചെടികളും കരിഞ്ഞുണങ്ങി. വൻവൃക്ഷങ്ങളിൽ പലതും ഇലപൊഴിച്ച് ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. വരണ്ടുതുടങ്ങിയ കാട്ടിൽ വെള്ളവും തീറ്റയും കുറഞ്ഞതാണ് വന്യമൃഗങ്ങൾ നാട്ടിലേക്ക് കൂടുതൽ ഇറങ്ങാൻ കാരണമെന്ന് കാടിന്റെയും നാടിന്റെയും മർമ്മമറിയുന്നവർ പറയുന്നു.
അതിവേഗത്തിൽ താഴുന്ന ജലനിരപ്പ് കാടിനെ കൈവെള്ളയിലെ രേഖകൾ പോലെ അറിയുന്ന ആദിവാസികളെയും ആശങ്കയിലാക്കുന്നു. എന്നാൽ ആദിവാസികളും നാട്ടിലെ കർഷകരും പറയുന്നത് ശരിയല്ലെന്നാണ് വനംവകുപ്പിന്റെ നിലപാട്. വന്യമൃഗങ്ങളുടെ എണ്ണം പെരുകിയതും വനാതിർത്തിയിൽ ആനയെ ആകർഷിക്കുന്ന വാഴയും കാട്ടുപന്നിയെ ആകർഷിക്കുന്ന മരച്ചീനിയും പോലെയുള്ള വിളകൾ കൃഷി ചെയ്യുന്നതുമാണത്രെ പ്രശ്നം സൃഷ്ടിക്കുന്നത്. അതെന്തായാലും വാമനപുരം നദിയോട് ചേർന്നുള്ള കൃഷിയിടങ്ങളിലാണ് വന്യജീവിശല്യമെന്നത് യാഥാർഥ്യം.