വരൾച്ചയിൽ ഉണങ്ങി തിരുവനന്തപുരം കിഴുവിലം ഗ്രാമപഞ്ചായത്തിലെ വലിയചിറ പാടശേഖരം. വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർ ഇതോടെ ദുരിതത്തിലായി. ലക്ഷങ്ങളുടെ നഷ്ടമാണ് വിളനാശം മൂലം കര്‍ഷകര്‍ക്കുണ്ടായത്.
നൂറുമേനി കൊയ്യാൻ കാത്തിരുന്നവർക്ക് വലിയ തിരിച്ചടിയായി വിളനാശം. 28 ഹെക്ടറിൽ ഇറക്കിയ നെൽകൃഷിയാണ് വേനലിൽ നശിച്ചത്. വെള്ളമില്ലാതെ നെൽപാടം വിണ്ടുകീറി. കൃഷിയിടത്തിലേക്ക് വെള്ളം ലഭിച്ചിരുന്ന മാമം പുഴവറ്റിയതും കർഷകരെ നിരാശരാക്കി.
വായ്പയെടുത്താണ് കൃഷിയിറക്കിയത്. ഈ കൃഷിയിൽ നിന്നുലഭിക്കുന്ന വരുമാനമാമമാണ് വലിയ ചിറയിലെ കർഷകർക്ക് വരും നാളിലെ ജീവിതമാർഗം. വിള നശിച്ചതിനാൽ വൈക്കോൽ മാത്രമാണ് ഇനി മിച്ചം. പക്ഷേ അത് കൊയ്യാനും ആളെ കൂലിക്കു വിളിക്കണം. വൈക്കോൽ വിറ്റുകിട്ടുന്ന പണം കൊയ്ത്തൂകൂലി കൊടുക്കാൻ പോലും തികയില്ല. സർക്കാരും കൃഷിവകുപ്പും കയ്യൊഴിയില്ലെന്ന പ്രതീക്ഷയിലാണ് കർഷകർ.