തിരുവനന്തപുരം ഉഴമലയ്ക്കൽ പഞ്ചായത്തിൽ അധികൃതരുടെ അനാസ്ഥയിൽ നശിക്കുകയാണ് ഒരു ജലസ്രോതസ്. കൃഷി ആവശ്യങ്ങൾക്ക് ഉൾപ്പടെ പ്രദേശവാസികൾ ആശ്രയച്ചിരുന്ന കുളം ഇന്ന് ഉപയോഗശൂന്യം. പലവട്ടം പരാതിപറഞ്ഞിട്ടും ഫലമില്ലെന്നാണ് നാട്ടുകാരുടെ പരാതി
ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുളപ്പടയിലാണ് വേനലിലും വറ്റാത്ത ഈ കുളം. പ്രദേശത്തെ കൃഷി ആവശ്യങ്ങൾക്ക് ഈ കുളത്തിലെ വെള്ളം ഫലപ്രദമായി ഉപയോഗിച്ചിരുന്നു.
എന്നാൽ പരിപാലിക്കാതായതോടെ കുളം ഉപയോഗശൂന്യമായി. നാട്ടുകാർ പലകുറി പരാതി പറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഉടൻ ശരിയാക്കാം എന്ന അധികൃതരുടെ വാഗ്ദാനം വാക്കിലൊതുങ്ങി.
കൃഷി ആവശ്യങ്ങൾക്കായി പഞ്ചായത്ത് സ്ഥാപിച്ച മോട്ടോർ അവർ തന്നെ കൊണ്ടുപോയി. സ്മാരകം പോലെ അവശേഷിക്കുന്നത് കെട്ടിടം മാത്രം. ഇടയ്ക്ക് തൊഴിലുറപ്പ് ജോലിക്കാർ കുളത്തിലെ പായൽ നീക്കം ചെയ്തു. അതിനപ്പുറം ഒന്നും നടന്നില്ല. പഞ്ചായത്ത് കുളം സംരക്ഷിച്ചാൽ അതിന് പിന്തുണനൽകാമെന്ന് നാട്ടുകാർ ഉറപ്പുനൽകുന്നുണ്ട്. എന്നാൽ അധികൃതര്‍ അതിന് തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.