നിരവധി കടുംബങ്ങൾക്ക് ആശ്രയമാകുന്ന തിരുവനന്തപുരം ആര്യനാടുള്ള ചൊക്കംതീനി കടവിലെ തൂക്കുപാലത്തിന്റെ നിർമാണം ഫ്ലക്സ് ബോർഡിൽ ഒതുങ്ങി. കരമനയാറിന്റെ ഇരുകരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം യാഥാർത്യമായാൽ നാട്ടുകാർക്ക് യാത്ര പ്രതിസന്ധി പരിഹരിക്കാനാകും. എന്നാൽ കാലങ്ങളായുള്ള യാത്രാദുരിതം പരിഹരിക്കാൻ ആരും തയാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
വേനൽക്കാലത്ത് പ്രദേശവാസികൾക്ക് പുഴയിലൂടെ നടന്ന് മറുകരയെത്താം. എന്നാൽ വേനൽ കഴിഞ്ഞ് പുഴനിറഞ്ഞാൽ സഞ്ചാരം ദുരിതം തന്നെ. ആകെയുള്ള ആശ്രയം പഞ്ചായത്തിന്റെ കടത്തുവള്ളമാണ്. എന്നാൽ അത് എന്നുമുണ്ടാകില്ല. നാട്ടുകാർക്ക് ദുരിതം തന്നെ. മറുകരെയുള്ള സ്കൂളിനെ ആശ്രയിക്കുന്ന വിദ്യാർഥികൾക്കും പ്രയാസം.
കാലങ്ങളായി ഇരുകരകളേയും ബന്ധിപ്പിക്കുന്ന പാലത്തിനായി നാട്ടുകാർ കാത്തിരുപ്പ് തുടങ്ങിയിട്ട്. പാലം യാഥാര്‍ത്യമായാൽ മൈലമൂട്, ചെറുമഞ്ചൽ, കണിയാൻവിളാകാം, ചോതിക്കുഴി, ഈഞ്ചപ്പുരി പ്രദേശങ്ങവിലുള്ളവർക്ക് പ്രയോജനപ്പെടും. പാലത്തിനായി കഴിഞ്ഞപഞ്ചായത്ത് ഭരണസമിതി മുപ്പത്തിമൂന്നര ലക്ഷം രൂപ അനുവദിച്ചു. എന്നാൽ ആ തുക മതിയാകാതെ വന്നതാണ് നിർമാണം വൈകാൻ കാരണം.