ദുർമന്ത്രവാദത്തിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; ഒരാള്‍ പിടിയിൽ

കൊല്ലം പൂയപ്പളളിയില്‍ ദുർമന്ത്രവാദത്തിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാള്‍ പിടിയിലായി. മന്ത്രവാദിയുടെ സഹായി ആയിരുന്ന പ്രതിയാണ് പൂയപ്പളളി പൊലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ നേരത്തെ ചടയമംഗലം പൊലീസും കേസെടുത്തിരുന്നു.  

നിലമേൽ കണ്ണങ്കോട് പള്ളികുന്ന് വീട്ടിൽ 42 വയസ്സുള്ള സിദ്ദിഖാണ് പൊലീസിന്റെ പിടിയിലായത്. മന്ത്രവാദി കുരിയോട് നെട്ടത്തേറ സ്വദേശി അബ്ദുൽ ജബ്ബാറിന്റെ സഹായി ആയിരുന്ന സിദ്ദിഖ് തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീ‍ഡിപ്പിച്ചെന്ന പരാതിയില്‍ പൂയപ്പളളി പൊലീസാണ് മധുരയില്‍ നിന്ന് സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്. സിദ്ദിഖ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ നഗ്നപൂജയ്ക്കു വിധേയമാക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ചടയമംഗലം പൊലീസ് നേരത്തെ കേസെടുത്തിരുന്നു. 

ചടയമംഗലത്തെ കേസിനെ തുടര്‍ന്നാണ് പ്രതികള്‍ തമിഴ്നാട്ടിലേക്ക് ഒളിവില്‍പോയത്. മന്ത്രവാദി അബ്ദുല്‍ ജബ്ബാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലാകാനുണ്ട്. ചടയമംഗലം, പൂയപ്പളളി പൊലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

The girl was tortured for witchcraft; One arrested