അധ്യാപകരെന്ന വ്യാജേന വാനിലെത്തി; വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

മേപ്പയൂർ: കുരുടിമുക്കിലെ വീട്ടിൽനിന്നു വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്നു പരാതി. കറുത്തേടത്ത് മിത്തൽ സാബത്തിന്റെ മകൾ ഫാത്തിമ ഷെറിനെയാണ്, അധ്യാപകരെന്ന വ്യാജേന വീട്ടിലെത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. 

ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും അടങ്ങുന്ന സംഘം വീട്ടിലെത്തുകയും കുട്ടിക്ക് തിരിച്ചറിയൽ കാർഡ് എടുത്തിട്ടില്ലെന്നും അതിനായി ഫോട്ടോ എടുക്കുന്നതിനായി കുട്ടിയെ യൂണിഫോമിൽ തങ്ങൾക്കൊപ്പം അയയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

സംശയം തോന്നിയ കുട്ടിയുടെ ഉമ്മ സ്കൂളിലെ അധ്യാപികയുമായി ബന്ധപ്പെട്ടു. സ്കൂളിൽനിന്ന് ആരെയും അയച്ചിട്ടില്ലെന്ന് അധ്യാപിക പറഞ്ഞു. ഇതിനിടെ സംഘം വാഹനവുമായി കടന്നു കളഞ്ഞു. വാനിലാണു സംഘം വീട്ടിലെത്തിയതെന്നു കുട്ടിയുടെ ഉമ്മ ഫൗസിയ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ ദിവസം പേരാമ്പ്ര എയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയെയും ഇതുപോലെ വാനിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതിയുണ്ടായിരുന്നു.