തൃശൂര്‍ സ്വദേശി സുഹൃത്തിന്റെ വീട്ടില്‍ മരിച്ചു; ദുരൂഹതയെന്ന് കുടുംബം

തൃശൂര്‍ എറവ് സ്വദേശിയായ യുവാവ് കോയമ്പത്തൂരില്‍ സുഹൃത്തിന്റെ വസതിയില്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. യുവാവിന് ഭീഷണിയുണ്ടായിരുന്നതായും കുടുംബം പറയുന്നു. ഇരുപത്തിയൊന്‍പതുകാരനായ വിഷ്ണു സംഗീത് കഴിഞ്ഞ സെപ്തംബര്‍ 23നാണ് കോയമ്പത്തൂരില്‍ മരിച്ചത്. സുഹൃത്തുക്കളെ കാണാെനന്ന് പറഞ്ഞായിരുന്നു വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട്, മരണവാര്‍ത്തയാണ് എത്തിയത്. മരണകാരണം സംബന്ധിച്ച് വ്യക്തതയില്ലതാനും. സ്വഭാവിക മരണമാണെന്ന് തമിഴ്നാട് പൊലീസ് പറയുന്നു. പോസ്റ്റ്മോര്‍ട്ടം ചെയ്തതുമില്ല. സൈനിക് സ്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ വിഷ്ണു അപകടത്തില്‍പ്പെട്ട് പരുക്കേറ്റതോടെ ആരോഗ്യം മോശമായെന്ന കാരണത്താല്‍ ജോലി കിട്ടിയതുമില്ല. ആയുര്‍വേദ ഔഷധ നിര്‍മാണത്തില്‍ അമ്മയോടൊപ്പം സഹായിക്കുമായിരുന്നു. ഒരു സഹോദരിയുണ്ട്. അച്ഛന്‍ കുടുംബവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. തൃശൂര്‍ റൂറല്‍ എസ്.പിയ്ക്കു കുടുംബം പരാതി നല്‍കി.

വിഷ്ണുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഏഴര ലക്ഷം രൂപ വന്നിട്ടുണ്ട്. ഈ അക്കൗണ്ട് ഉടമകള്‍ ആരാണെന്ന് അന്വേഷിക്കണം. വിഷ്ണുവിനെ ഭീഷണിപ്പെടുത്തിയവര്‍ ആരാണെന്് അന്വേഷിക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.