നെയ്യാറ്റിൻകര ആര്യങ്കോട് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ആൾ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ ഹുസൈന്റെ തലയ്ക്കും മൂക്കിനും സാരമായി പരുക്കേറ്റു. ആക്രമിസംഘത്തിലെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പൂഴനാട് സ്വദേശി ഹുസൈനെ മർദ്ദിച്ച് ഈ പരുവത്തിലാക്കിയത് അഞ്ചംഗ സംഘമാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണത്തെക്കുറിച്ച് ഹുസൈൻ പറയുന്നത് ഇതാണ്. രാത്രി ബൈക്കിൽ വരുമ്പോൾ പരിചയക്കാരനായ ആസിഫ് എന്ന യുവാവ് കൈകാണിച്ച് ഒപ്പം കയറി. പൂഴ്നാട് ഗ്രൗണ്ടിന് അടുത്തത്തിയപ്പോൾ നിർത്താൻ ആവശ്യപ്പെട്ട ആസിഫ് പെട്ടെന്ന് ബൈക്കിന്റെ താക്കോൾ ഊരിമാറ്റി മുറുകെ പിടിച്ചു. ഈ സമയത്ത് മറ്റ് നാലുപേർ കൂടി എത്തി ക്രൂരമായി മർദ്ദിച്ചു.
അക്രമിസംഘത്തിന് തന്റെ സഹോദരനുമായുള്ള വ്യക്തിവൈരാഗ്യമായിരിക്കും അതിക്രമത്തിന് കാരണമെന്നാണ് ഹുസൈൻ സംശയിക്കുന്നത്. ഹുസൈന്റെ പരാതിയിൽ പൂഴനാട് സ്വദേശികളായ ആസിഫ്, നവീൻ, ആമച്ചൽ സ്വദേശി വിഷ്ണു എന്നിവർ അറസ്റ്റിലായി. ഇവർക്ക് ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.