ഭര്‍തൃവീട്ടുകാരുടെ പീഡനം; കുണ്ടറയില്‍ യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

കൊല്ലം കുണ്ടറയില്‍ കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു. കിഴക്കേകല്ലട നിലമേൽ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണനാണ് മരിച്ചത്. ഭര്‍തൃവീട്ടുകാരുടെ മാനസികപീഡനമെന്ന് മരണത്തിലേക്ക് നയിച്ചതെന്നാണ് രേവതിയുടെ ബന്ധുക്കളുടെ ആരോപണം. പവിത്രേശ്വരം കല്ലുംമൂട് കുഴിവിള വീട്ടില്‍ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകള്‍ രേവതി കൃഷ്ണനാണ് മരിച്ചത്. കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടുകയായിരുന്നു. നാട്ടുകാര്‍ കരയ്‌ക്കെത്തിച്ച് ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. സ്ത്രീധനത്തെ ച്ചൊല്ലിയുളള മാനസികപീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് രേവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. 

നിലമേല്‍ സൈജു ഭവനില്‍ സൈജുവുമായി കഴിഞ്ഞ ഓഗസ്റ്റ് 30-നായിരുന്നു വിവാഹം. വിവാഹംകഴിഞ്ഞ് ആഴ്ചകള്‍ക്കുശേഷം സൈജു വിദേശത്തെ ജോലിസ്ഥലത്തേക്ക് മടങ്ങി. മരണത്തെക്കുറിച്ച് രേവതിയുടെ ബന്ധുക്കള്‍ പറയുന്നതിങ്ങനെ. നിര്‍ധനകുടുംബമാണ് രേവതിയുടേത്. കോവിഡ് കാലമായതിനാല്‍ വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിനൊന്നും സാധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ഭര്തൃവീട്ടിലെത്തിയപ്പോള്‍  ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും തുടര്‍ന്നെന്നാണ് പരാതി. കാലില്‍കിടക്കുന്ന വെള്ളിക്കൊലുസ് എത്രപവനാണെന്ന് ഭര്‍തൃപിതാവ് നിരന്തരം കളിയാക്കി ചോദിച്ചു. പിന്നീട് രേവതിയുടെ വീട്ടുകാര്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് ലഭിച്ച വിവാഹധനസഹായമായ 70,000 രൂപകൊണ്ട് സ്വര്‍ണകൊലുസ് വാങ്ങിനല്‍കി. പിന്നീട് സ്വര്‍ണമാലയെച്ചൊല്ലിയായി മാനസികപീഡനം. ഇങ്ങനെ ഭര്‍ത്തൃവീട്ടില്‍ രേവതിക്കുണ്ടായ മാനസീക ബുദ്ധിമുട്ട് പൊലീസിനോട് വിശദമായി നല്‍കിയിട്ടുണ്ട്. കിഴക്കേ കല്ലട പൊലീസ് അന്വേഷണം തുടങ്ങി.