ആയൂരിൽ ലോറി ഡ്രൈവറുടെ കൊല; പ്രതികള്‍ കാണാമറയത്ത്

കൊല്ലം ആയൂരിൽ അക്രമി സംഘത്തിന്റെ കുത്തേറ്റ് ലോറി ഡ്രൈവര്‍ മരിച്ച‌കേസില്‍ പ്രതികളെ കണ്ടെത്താനായില്ല. കുണ്ടറ കേരളപുരം സ്വദേശി അജയൻപിള്ള കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്. മോഷണം ചെറുക്കുന്നതിനിടെ ഉണ്ടായ ബലപ്രയോഗത്തിൽ ഡ്രൈവറെ കൊലപ്പെടുത്തിയെന്നാണ് നിഗമനം. 

ആയൂർ-അഞ്ചൽ റോഡിൽ ജവാഹർ ജംക്‌ഷനും കാട്ടുവമുക്കിനും മധ്യേ കളപ്പില വളവില്‍ കഴിഞ്ഞ 22 ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. ലോറിയുടെ മുൻവശത്തെ ചക്രത്തോടു ചേർന്ന് രക്തം വാർന്ന നിലയിലാണ് ലോറി ഡ്രൈവറായ അജയൻപിള്ളയെ കണ്ടെത്തിയത്. പുലർച്ചെ ഒരു മണിക്കു ശേഷം ബൈക്കിലും സ്കൂട്ടറിലുമായി എത്തിയ അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം അന്വേഷണം നടത്തിയെങ്കിലും പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് ചടയമംഗലം പൊലീസ് അറിയിച്ചു. അക്രമികള്‍‌ വാളകം ഭാഗത്തേക്ക് പോയെന്നാണ് നിഗമനം. റോ‍ഡ് വശത്ത് വാഹനം നിര്‍ത്തിയിടുന്നവരെ കൊളളയടിക്കുന്ന സംഘമാണിതെന്നാണ് െപാലീസ് സംശയിക്കുന്നത്.