വാട്സാപ്പിൽ സ്റ്റാറ്റസിനിട്ട കമന്റ് ഇഷ്ടപ്പെട്ടില്ല; സംഘർഷം; മൂന്ന് വീടുകൾ തകർത്തു

ഒല്ലൂർ : വാട്സാപ് സ്റ്റാറ്റസിനു കമന്റിട്ടതിനു 12 അംഗ സംഘം വീട് തകർത്തു. ഒന്നര മണിക്കൂറിനു ശേഷം മറ്റു 2 വീടുകൾ കൂടി തകർത്ത ശേഷമാണു സംഘം മടങ്ങിയത്. ഗുണ്ടാപട്ടികയിലുള്ള അഞ്ചേരി ജി.ടി. നഗറിൽ മേനാച്ചേരി മിഥുന്റെ വീട്ടിലാണ് 16നു രാത്രി 9ന് ആദ്യം അക്രമം. ജനലുകളുടെയും കാറിന്റെയും 2 ഓട്ടോറിക്ഷകളുടെയും ചില്ലുകൾ തകർത്തു. വാതിലുകളിൽ വാൾ കൊണ്ട് വെട്ടി.

മിഥുൻ വീട്ടിലുണ്ടായിരുന്നെങ്കിലും പുറത്തിറങ്ങിയില്ല. 5 വർഷമായി കേസുകളിലൊന്നും പെടാതെ കഴിയുന്ന മിഥുൻ 3 വർഷമായി കൂട്ടുപ്രതികളുമായി ചങ്ങാത്തത്തിലുമല്ല. കൂട്ടുപ്രതികളിൽ ചിലർ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടതിനു മിഥുൻ ഇട്ട കമന്റ് ഇഷ്ടപ്പെടാതിരുന്ന പ്രതികൾ ഫോണിലൂടെ വാക്കേറ്റം നടത്തി. തുടർന്ന് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് അക്രമം. ഒന്നര മണിക്കൂർ കഴിഞ്ഞ് സിപിഎം അഞ്ചേരി ബ്രാഞ്ച് സെക്രട്ടറി പട്ടീലത്തൊടി സുഭാഷിന്റെയും സഹോദരൻ ബാബുവിന്റെയും വീടുകൾ തകർത്തു.

ജനൽ ചില്ലുകളും 2 ബൈക്കുകളും ഒരു ഓട്ടോറിക്ഷയും തല്ലിത്തകർത്തു. പൊലീസിനും എതിർ ഗുണ്ടാസംഘത്തിനും വിവരം കൈമാറിയെന്നാരോപിച്ചായിരുന്നു അക്രമം. സംഭവവുമായി ബന്ധപ്പെട്ട് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട  ദേവൻ, അരുൺ, വിഷ്ണു, രമേഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന 12 പേർക്കെതിരെ പൊലീസ് കേസെടുത്തു.