വിവാഹസൽക്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി വാക്കേറ്റം; 3 പേർക്ക് കുത്തേറ്റു

വിവാഹ സൽക്കാരം നടക്കുന്നതിനിടെ ഓഡിറ്റോറിയത്തിൽ വച്ചും പിന്നീട് വീട്ടിൽ വച്ചും ഉണ്ടായ അക്രമത്തിൽ വെട്ടും കുത്തുമേറ്റു 3 പേർ ആശുപത്രിയിൽ. തിരുവമ്പാടി തയ്യിൽ വീട്ടിൽ ധനീഷ് (29), തയ്യിൽ വീട്ടിൽ ഫിലിപ് (26), ബീച്ച് വാർഡ് കുത്തുപറമ്പ് അനിൽ (47) എന്നിവർക്കാണ് പരുക്കേറ്റത്. മൂവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വലതു കൈത്തണ്ടയിൽ വെട്ടേറ്റു ഗുരുതര പരുക്കേറ്റ ഫിലിപ്പിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ധനീഷിന്റെ തലയിലാണ് പരുക്ക്. അനിലിന്റെ വലതു നെഞ്ചിൽ 2 കുത്തേറ്റിട്ടുണ്ട്. വാടയ്ക്കൽ ഗുരുമന്ദിരം വാർഡിൽ മൾഗർ റോഡിന് പടിഞ്ഞാറാണ് വിവാഹ വീട്. വിവാഹ ശേഷം ഓഡിറ്റോറിയത്തിൽ ആയിരുന്നു സൽക്കാരം.

ഭക്ഷണം വിളമ്പുന്നതിനിടെ വാക്കേറ്റമുണ്ടായതിനെ തുടർന്നു പുറത്തുനിന്നു വന്നവർക്ക് അടിയേറ്റു. വൈകിട്ട് വീട്ടിൽ സൽക്കാരവും ചെണ്ടമേളവും നടക്കുന്നതിനിടെ പുറത്തുള്ളവർ ചോദിക്കാനെത്തിയതാണ് വീണ്ടും അക്രമത്തിൽ കലാശിച്ചതെന്ന് സൗത്ത് സിഐ എസ്.സനൽ പറഞ്ഞു.  പരുക്കേറ്റു കിടന്നവരെ പൊലീസ് എത്തിയ ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. പുറത്തുനിന്നുള്ള സംഘം വന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.