അമ്മയെ കൊല്ലാൻ അച്ഛൻ നേരത്തെ പദ്ധതിയിട്ടു; വെളിപ്പെടുത്തി മകൻ; ക്രൂരതിരക്കഥ

ഇടുക്കി മറയൂർ സ്വദേശി സരിതയെ കൊലപ്പെടുത്താൻ ഭർത്താവ് മുൻപേ ആസൂത്രണം നടത്തിയിരുന്നതായി മകൻ്റെ വെളിപ്പെടുത്തൽ. സുരേഷ് ഭാര്യയെ കൊല്ലുമെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നതായും ഇക്കാര്യം അമ്മയെ അറിയിച്ചതായും പതിനൊന്ന് വയസുകാരനായ മകൻ മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതി സരിതയുടെ ജോലി സ്ഥലത്തടക്കം ചെന്ന്  ഭീഷണിപെടുത്തിയിരുന്നതായി ബന്ധുക്കളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 

ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് സരിതയെ ഭർത്താവ് സുരേഷ് കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് സരിത മടങ്ങി വരുന്നതുവതെ പത്തടിപ്പാലത്തെ വീടിന് സമീപത്തെ കരിമ്പ് തോട്ടത്തിൽ ഒളിച്ചിരുന്ന പ്രതി കൊല്ലണമെന്നുറപ്പിച്ച് കത്തിയും കയ്യിൽ കരുതിയിരുന്നു. തുടർന്ന് അതിക്രമിച്ച് വീട്ടിൽ കയറിയ പ്രതി സരിതയുടെ കഴുത്തറുത്ത് വീഴ്ത്തി. ക്രൂരത ഒടുങ്ങാതെ ഇരുപതോളം തവണ ശരീരത്ത് കുത്തിയും വെട്ടിയും പരുക്കേൽപിച്ചു. ഒന്നര വർഷമായി വേർപിരിഞ്ഞ് താമസിക്കുകയാണെങ്കിലും സുരേഷ് നിരന്തരം സരിതയെ ഭീഷണിപ്പെടുത്തുമായിരുന്നു. സരിതയെ കൊല്ലാൻ സുരേഷ് മുൻകൂട്ടി അസൂത്രണം നടത്തിയിരുന്നതായി ഇരുവരുടെയും മകൻ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.

ഏതാനം ദിവസങ്ങൾക്ക് മുൻപാണ് ഫോണ്‍ വാങ്ങിതരാമെന്നറിയിച്ച് മകനെ സുരേഷ് മൂന്നാറിലേക്ക് കൂട്ടി കൊണ്ട് പോയത്. ഈ സമയത്താണ് ബന്ധുക്കളോട് സുരേഷ് സരിതയെ കൊല്ലുമെന്ന് പറഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻ്റിലാണ്. കൂടുതൽ ചോദ്യം ചെയ്യാനും കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം.