മകന്‍റെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍; വീട് കുത്തിത്തുറന്ന് വൻ കവര്‍ച്ച

കാഞ്ഞങ്ങാട് മാവുങ്കാലില്‍ വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച. പ്രവാസി ദമ്പതികളുടെ വീട്ടില്‍നിന്ന് 18 പവന്‍ സ്വര്‍ണവും ഒന്നരലക്ഷം രൂപയുടെ വജ്രമാലയും കവര്‍ന്നു. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കല്യാണ്‍ റോഡിലെ മേബിളിന്‍റെ വീട്ടിലാണ് പുലര്‍ച്ചെ കവര്‍ച്ച നടന്നത്. വീടിന്‍റെ മുന്‍വശത്തെയും പിന്‍വശത്തെയും വാതിലുകള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കിടപ്പുമുറിയിലെ അലമാരയില്‍നിന്നാണ് സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും കവര്‍ന്നത്. മകന്‍റെ ശസ്ത്രക്രിയയ്ക്കായി വീട്ടുകാര്‍ കുന്നുമ്മലിൽ സ്വകാര്യ ആശുപത്രിയില്‍ ആയിരിക്കെയാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച വൈകിട്ട് വീട് പൂട്ടിപ്പോയ കുടുംബം ശനിയാഴ്ച രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടൻ പോലീസിൽ വിവരമറിയിച്ചു.

ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കെ 9 സ്ക്വാഡും വിരലടയാള വിദഗ്ധരും വീട് പരിശോധിച്ചു. മേബിളിന്‍റെ ഭര്‍ത്താവ് വിദേശത്താണ്. സൗദിയില്‍ നഴ്സായിരുന്ന മേബിള്‍ മൂന്ന് വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. ആശുപത്രി വിഷയവുമായി ബന്ധപ്പെട്ട് വീട്ടില്‍ ആളില്ല, എന്ന് കൃത്യമായി അറിയാവുന്നവരാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസ് നിഗമനം.