ബെംഗളൂരുവിൽ പബ് ഉടമയെ കൊലപ്പെടുത്തിയ കേസിൽ 4 പേർ അറസ്റ്റിൽ

ബെംഗളൂരുവിൽ പബ് ഉടമയെ കൊലപ്പെടുത്തിയ കേസിൽ 4 പേർ അറസ്റ്റിൽ. രണ്ട് സംഘങ്ങൾ തമ്മിലുള്ള  കുടിപ്പകയാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. പബ് ഉടമ മനീഷ് ഷെട്ടിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് ബെംഗളൂരു ബ്രിഗേഡ് റോഡിൽ പബ് ഉടമ, മനീഷ് ഷെട്ടിയെ നാലംഗ സംഘം കൊലപ്പെടുത്തിയത്. കുത്തി പരിക്കേൽപ്പിച്ച ശേഷം വെടിയുതിർക്കുകയും ചെയ്തു. ആശുപത്രിയിലെത്തിക്കുന്നതിന് ഇടയിലാണ് ഷെട്ടി മരിച്ചത്. കൊലപാതകത്തിന്റെ മുഖ്യആസൂത്രകൻ മുന്ന എന്നറിയപ്പെടുന്ന ശശികിരൺ. ഗണേശ, നിത്യ, അക്ഷയ് എന്നിവരാണ് പിടിയിലായത്. കൃത്യത്തിനു ശേഷം നഗരത്തിലെ ഒരു ലോഡ്ജിൽ കഴിഞ്ഞിരുന്ന ഇവരെ പോലീസ് എത്തി ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.

പോലീസിനെ ആക്രമിക്കാൻ മുതിർന്ന സംഘത്തലവൻ മുന്നയ്ക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും ലോഡ്ജിൽ നിന്ന് കണ്ടെടുത്തു. മുന്നയും മനീഷ് ഷെട്ടിയും തമ്മിലുള്ള മുൻ വൈരാഗ്യമാണ്  കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട പബ് ഉടമ മനീഷ് ഷെട്ടിയും നിരവധി കേസുകളിൽ പ്രതിയാണ്. അധോലോക കുറ്റവാളി രവി പൂജാരിയുമായും ഇയാൾക്ക് ബന്ധമുണ്ട്.