മോഷ്ടാക്കൾക്കായി തിരച്ചിൽ; പൊലീസ് വണ്ടികൾ പാഞ്ഞെത്തി; 'കഥകൾ' പരന്നു

മോഷ്ടാക്കളെത്തേടിയുള്ള പൊലീസിന്റെയും നാട്ടുകാരുടെയും തിരച്ചിലിനിടെ പരന്നത് ‘വമ്പൻ’ കഥകൾ. കസ്റ്റഡിയിലിരിക്കെ റിവോൾവർ തട്ടിയെടുത്തു പൊലീസിനെ ഭീഷണിപ്പെടുത്തി പൊലീസിന്റെ  ബൈക്കുമായാണു സംഘം കടന്നതെന്നാണ് രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ പരന്ന സന്ദേശം. വടിവാൾ, തോക്ക്, തുടങ്ങിയ മാരകായുധങ്ങൾ ഇവരുടെ കൈവശമുണ്ടെന്നും കയ്യിലുള്ള ബ‌ാഗിലെ സ്വർണം ഒളിപ്പിക്കുകയാണു ലക്ഷ്യമെന്നുമുള്ള ശബ്ദസന്ദേശങ്ങളും പ്രചരിച്ചു.

പൊലീസ് വാഹനങ്ങൾ തുടർച്ചയായി എത്തിത്തുടങ്ങിയതോടെ സന്ദേശങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന ചിന്ത നാട്ടുകാരിലുമുണ്ടായി. ഇതിനിടെ എൻഐഎ സംഘവും തിരച്ചിലിന് എത്തിയെന്ന പുതിയ വാർത്തയും എത്തി. എന്നാൽ മോഷണങ്ങൾ കൂടിവരുന്നതിനാലാണ് ശക്തമായ പരിശോധന നടത്താൻ തീരുമാനിച്ചതെന്നും തോക്കു തട്ടിയെടുത്തെന്ന മട്ടിലുള്ള വാർത്തകൾ പരന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും പാലാ ഡിവൈഎസ്പി സാജു വർഗീസ് പറഞ്ഞു.

ഉച്ചയ്ക്ക് ഒരു മണിയോടെ യുവാക്കളിൽ ഒരാൾ വീടിനടുത്തു കൂടി കടന്നുപോയതായി സമീപവാസികളിൽ ഒരാൾ പറഞ്ഞെങ്കിലും അൽപസമയത്തിനു ശേഷം ആ ആശങ്കയും നീങ്ങി. സമീപത്തു തന്നെയുള്ള മറ്റൊരു യുവാവു ഫോൺ വിളിച്ചുകൊണ്ടു നടന്നുപോയതാണ്. ഡ്രോൺ ക്യാമറയിൽ പ്രതികളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്ന വാർത്ത പിന്നീടു വന്നെങ്കിലും ദൃശ്യത്തിൽ അവ്യക്തതയുണ്ടെന്നും ഇതു തിരച്ചിൽ നടത്തിയ പരിസരവാസികളാകാനാണു സാധ്യതയെന്നും ഡ്രോൺ ഓപ്പറേറ്റർമാർ തന്നെ പിന്നീടു സ്ഥിരീകരിച്ചു