യുവതിയുടെ കഴുത്തിൽ നിന്നു സ്വർണമാല പിടിച്ചുപറിച്ച കേസിൽ സിനിമാ പ്രവർത്തകൻ അറസ്റ്റിൽ

ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത യുവതിയുടെ കഴുത്തിൽ നിന്നു സ്വർണമാല പിടിച്ചുപറിച്ച കേസിൽ സിനിമാ പ്രവർത്തകൻ ഉൾപ്പെടെ രണ്ടു യുവാക്കൾ അറസ്റ്റിൽ. നാൽപ്പതോളം കേസുകളിൽ ഉൾപ്പെട്ട കൊച്ചി തൃക്കാക്കര സ്വദേശി ഇമ്രാൻഖാൻ എന്ന റമീസ്, സിനിമാ സഹ സംവിധായകൻ കെന്നടിമുക്ക് ചെറുവള്ളി സുർജിത് എന്നിവരാണു പിടിയിലായത്.

കഴിഞ്ഞ 9 ന് രാത്രി ഏട്ടരയോടെ ലക്കിടി അകലൂർ കായൽപ്പള്ളയിലെ രാജേഷിന്റെ ഭാര്യ രഞ്ജുവിന്റെ കഴുത്തിൽ നിന്ന് നാലു പവൻ തൂക്കമുള്ള മാല പൊട്ടിച്ചെടുത്തത്. ബൈക്കിൽ പിന്തുടർന്നെത്തിയ ഇമ്രാൻഖാൻ ദമ്പതികളെ മറികടക്കുന്നതിനിടെയാണ് മാല പൊട്ടിച്ചത്. ദമ്പതികൾ മോഷ്ടാവിനെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. ബൈക്കിന്റെ റജിസ്ട്രേഷൻ നമ്പർ സഹിതമാണ് ഇവർ പൊലീസിനെ സമീപിച്ചത്. നമ്പർ വ്യാജമായിരുന്നെങ്കിലും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മലപ്പുറം താനൂരിലെ താമസ സ്ഥലത്തു നിന്നാണ് ഇമ്രാൻഖാനെ പിടികൂടിയത്. ഇയാൾ നൽകിയ വിവരത്തെ തുടർന്നു, മാല വിൽപന നടത്തിയ സുർജിത്തിനെയും അറസ്റ്റ് ചെയ്തു. ഇമ്രാൻഖാന്റെ പേരിൽ എറണാകുളം, തൃശൂർ പാലക്കാട് ജില്ലകളിലും കോയമ്പത്തൂരിലുമായി നാൽപ്പതോളം പിടിച്ചുപറി കേസുകളുണ്ടെന്നു പൊലീസ് അറിയിച്ചു. ബൈക്ക് റൈസിൽ കമ്പമുള്ളയാളാണ് ഇമ്രാൻ. നാലു സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചയാളാണു സുർജിത്.