കയ്യിൽ ചരട്, പ്രത്യേക അടയാളം, കോഡ് ഭാഷ; ലഹരിവഴിയിലെ തന്ത്രങ്ങൾ

പരിയാരം മെഡിക്കൽ കോളജ് ജംക്‌ഷൻ കേന്ദ്രീകരിച്ചു മയക്കുമരുന്ന് മാഫിയ. കോളജ് വിദ്യാർഥികൾ, ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവരെ ലക്ഷ്യമിട്ടാണു മയക്കുമരുന്നു വിൽപന നടത്തുന്ന സംഘം ശക്തമായിരിക്കുന്നത്. ചങ്ങാത്തം കൂടി ആവശ്യക്കാരെ കണ്ടെത്തിയാണ് വിൽപന. മാഫിയ സംഘം കോളജ് വിദ്യാർഥികളുമായി ചങ്ങാത്തം സ്ഥാപിച്ച് മയക്കുമരുന്നു നൽകുകയും മറ്റുള്ളവർ വിദ്യാർഥിയിൽ നിന്ന് വാങ്ങുകയുമാണു ചെയ്യുന്നത്. വിൽപനയ്ക്കാകട്ടെ കോഡ് ഭാഷയുമുണ്ട്. 

മാല, കൈകളിൽ കെട്ടുന്ന ചരടുകൾ, ബൈക്കിൽ പ്രത്യേക അടയാളം എന്നിവയൊക്കെയാണു മാഫിയ സംഘം അടയാളമായി നൽകുന്നത്. മെഡിക്കൽ കോളജ് ഹോസ്റ്റലിൽ കോളജ് വിദ്യാർഥിയല്ലാത്ത യുവാവ് നാലുമാസമായി അനധികൃതമായി താമസിച്ചിരുന്നു. പരിയാരം പൊലീസ് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടി അന്വേഷണം തുടങ്ങി.ലഹരിമരുന്നു സംഘത്തിനു തടയിടാൻ പരിയാരം പൊലീസ് നടപടികൾ ആരംഭിച്ചു കഴിഞ്ഞു. 

മെഡിക്കൽ കോളജിലും പരിസരത്തും മുഴുവൻ സമയവും പൊലീസ് നിരീക്ഷണം. കോളജ് അധികൃതരുടെ സഹായത്തോടെയാണ് മഫ്തിയിൽ പൊലീസ് നിരീക്ഷണവും പരിശോധനയും നടത്തുന്നത്. കോളജ് പരിസരത്ത് സാമൂഹിക വിരുദ്ധരും മയക്കുമരുന്ന് സംഘവും സജീവമാകുന്ന സാഹചര്യത്തിലാണ് പരിശോധന.