അമ്മയുടേയും മകന്റേയും ദുരൂഹമരണം; സ്ത്രീധന പീഢനവും കാരണമെന്ന് സൂചന

കോഴിക്കോട് കുന്ദമംഗലത്ത് കിണറില്‍ മരിച്ച നിലയില്‍ കണ്ട യുവതിയെ ഭര്‍തൃമാതാവ് സ്ത്രീധനത്തിന്‍റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി. ആത്മഹത്യ ചെയ്തത് ഇക്കാരണം കൊണ്ടാകാം എന്നാണ് പൊലിസിന്‍റെ നിഗമനം. ഭര്‍ത്താവും മാതാപിതാക്കളും ഒളിവിലാണ്

ഒരാഴ്ച്ച മുമ്പാണ് കുന്ദമംഗലം വെള്ളൂരില്‍ മുപ്പതുകാരിയായ യുവതിയെയും എട്ടുമാസം പ്രായമുള്ള മകന്‍ റൂട്ട്്വിച്ചിനെയും കിണറില്‍ മരിച്ച നിലയില്‍ കണ്ടത്. നിജിനയുടെ ബന്ധുക്കള്‍ നല്‍കിയ പരാതി കണക്കിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യക്ക് പിന്നില്‍ ഭര്‍തൃമാതാവിന് പങ്കുണ്ടെന്ന് തെളിഞ്ഞത്. ഏറെ നാളായി നിജിനയെ സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്തൃമാതാവ് മാനസികമായി പീഡിപ്പിക്കുന്നുണ്ട്. സംഭവം നടന്നതിന്‍റെ തലേദിവസും സമാനമായ രീതിയില്‍ ഇരുവരും വഴക്കിട്ടു. അന്ന് രാത്രി ഇതേച്ചൊല്ലി നിജിനയും ഭര്‍ത്താവ് രഖിലേഷും തമ്മിലും വഴക്കുണ്ടായി. പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവും മാതാവും പീഡിപ്പിക്കുന്ന വിവരം നിജിന പലതവണ ബന്ധുക്കളോട് പറഞ്ഞിരുന്നു. 

രഖിലേഷും മാതാപിതാക്കളും ഒളിവിലാണ്. ഇവരെക്കുറിച്ച് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.