പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതി; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; കേസ്

പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടികൊണ്ടുപോയി മര്‍ദിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി ഇര്‍ഷാദ് ആരിഫിനാണ് മര്‍ദനമേറ്റത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മര്‍ദനമേറ്റതിന് ശേഷം ഇയാള്‍ക്കെതിരെ പോക്സോ കേസെടുത്തു. ഇര്‍ഷാദിനെ തട്ടികൊണ്ടുപോയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായി.  

ഇന്നലെ രാത്രി പത്തരയോടെയാണ് കുറ്റിക്കാട്ടൂരിലെ വീട്ടില്‍ സ്കൂട്ടറിലെത്തിയ നാലംഗ സംഘം ഇര്‍ഷാദ് ആരിഫിന്റെ മര്‍ദിച്ചശേഷം തട്ടികൊണ്ടുപോയത്. അര്‍ധരാത്രി പടന്നിലത്തെ ആളൊഴിഞ്ഞ കുന്നിലെത്തിച്ച് വീണ്ടും മര്‍ദിച്ചു. നാലംഗ സംഘത്തെ സഹയാക്കാന്‍ മറ്റൊരാളുമെത്തി. ബഹളം കേട്ട നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചു. പൊലീസെത്തി അഞ്ചംഗ സംഘത്തെയും ഇര്‍ഷാദിനെയും കസ്റ്റഡിയിലെടുത്തു. പിന്നീടാണ് പീഡനപരാതി ലഭിക്കുന്നത്. രാത്രി തന്നെ പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തി. ഇന്‍സ്റ്റാഗ്രാം വഴി പതിനഞ്ചുകാരിയെ പരിചയപ്പെട്ട ഇര്‍ഷാദ്, പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് മൊഴി. അഞ്ച് മാസം മുൻപാണ് ഇയാൾ വിദേശത്ത് നിന്നും എത്തിയത്. 

ഇര്‍ഷാദിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികില്‍സ നല്‍കിയ ശേഷം സ്റ്റേഷനിലെത്തിച്ച് പോക്സോ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി. ഇര്‍ഷാദിനെ വീട്ടില്‍ കയറി മര്‍ദിച്ച് തട്ടികൊണ്ടുപോയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. മൂന്ന് സ്കൂട്ടറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. 

youth brutally attacked by group of men in kozhikode