നിരോധിത കറൻസിയുമായി ആറംഗ സംഘം മലപ്പുറത്തു പിടിയിൽ

ഒന്നേമുക്കാൽ കോടിയുടെ  നിരോധിത കറൻസിയുമായി ആറംഗ സംഘത്തെ മലപ്പുറം കുളത്തൂർ പൊലീസ് പിടികൂടി. കോഴിക്കോട് മലപ്പുറം ജില്ലകളിൽ വിതരണം ചെയ്യാനെത്തിച്ച 500, 1000 രൂപ നോട്ടുകൾ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു.

നിരോധിത കറൻസിയായ അഞ്ഞൂറ് ആയിരം രൂപയുടെ നോട്ടുകളുടെ വിൽപ്പനയും വിതരണവും  നടത്തിയ സംഘമാണ് പൊലീസ് പിടിയിലായത്.  പെരിന്തൽമണ്ണ എ എസ് പി രേഷ്മ രമേശിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ്  സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നു.   കുളത്തൂർ ടൗണിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ കടയിൽ നിന്നാണ് പ്രതികളെ  പിടികൂടിയത്. വടകര വില്ല്യാപ്പള്ളി കുനിയിൽ അശ്റഫ്, കിഴക്കേപ്പനയുള്ളതിൽ സുബൈർ, മലപ്പുറം വളാഞ്ചേരി പുറമണ്ണൂർ സ്വദേശി ഇരുമ്പാലയിൽ സിയാദ്, കുളത്തൂർ പള്ളിയാൽകുളമ്പ് സ്വദേശി പൂവളപ്പിൽ മുഹമ്മദ് ഇർഷാദ്, മൂച്ചിക്കൂടത്തിൽ സാലി ഫാമിസ്, പാലക്കാട് ചെറുപ്പുളശ്ശേരി ഇടയാറ്റിൽ മുഹമ്മദ് അഷ്റഫ് എന്നിവരാണ് പിടിയിലായത്. 

ഒന്നേമുക്കാൽ കോടിയിലധികം നിരോധിത കറൻസിയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. നിരോധിത കറൻസികൾ കോഴിക്കോട് നിന്ന് മലപ്പുറത്തെത്തിക്കാൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ   ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.