ഇതരസംസ്ഥാന കച്ചവടക്കാരിക്കും മകനും നേരെ മുഖുമൂടി ആക്രമണം; കാരണം അറിയില്ല

തിരുവനന്തപുരം വര്‍ക്കലയില്‍ ഇതരസംസ്ഥാന കച്ചവടക്കാരായ സ്ത്രീക്കും മകനും നേരെ മുഖുമൂടി സംഘത്തിന്റെ ആക്രമണം. കര്‍ണാടക സ്വദേശി ശാരദയെയും മകന്‍ സാഗറിനെയുമാണ് ബൈക്കിലെത്തിയ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. 

വര്‍ക്കല ബീച്ചിലെ ഹെലിപാഡിന് സമീപം വ്യാപാരസ്ഥാപനം നടത്തുകയാണ് കര്‍ണാടകയില്‍ നിന്നുള്ള ശാരദയും മകന്‍ സാഗറും. ബുധനാഴ്ച രാത്രി കടപൂട്ടി താമസസ്ഥലത്തേക്ക് നടക്കുന്നതിനിടെയാണ് മുഖംമൂടി സംഘത്തിന്റെ ആക്രമണമുണ്ടായത്. ആദ്യം സാഗറിനെയാണ് ആക്രമിച്ചത്. ഇത് തടയാനെത്തിയപ്പോള്‍ ശാരദയ്ക്ക് നേരെയായി കയ്യേറ്റം. വെട്ടുകത്തിയും കമ്പുകളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.

ശാരദയുടെ വലത് കയ്യിലും ഇടത് കാലിലും വെട്ടേറ്റു. സാഗറിന് തലയിലും ദേഹത്തും പരുക്കുണ്ട്. വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ പന്ത്രണ്ട് വര്‍ഷമായി വര്‍ക്കലയില്‍ കട നടത്തുന്നുണ്ട്. എന്താണ് ആക്രമണകാരണമെന്ന് അറിയില്ലെന്നാണ് പറയുന്നത്. അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.