ബെംഗളൂരുവില്‍ മലയാളിയു‌ടെ ഹോട്ടല്‍ ഗുണ്ടാ സംഘങ്ങള്‍ അടിച്ചുതകര്‍ത്തു; ക്രൂര മർദനം

ബെംഗളൂരുവില്‍ മലയാളിയുെട ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ഗുണ്ടാ സംഘങ്ങള്‍ അടിച്ചുതകര്‍ത്തു. ഉടമയെയും ജോലിക്കാരെയും അതിക്രൂരമായി മര്‍ദ്ദിച്ചു. തൃശ്ശൂര്‍  സ്വദേശി ഷാജനാണ് മര്‍ദനമേറ്റത്. അഞ്ച് വര്‍ഷത്തേയ്ക്ക് കെട്ടിടം വാടകയ്ക്കെടുത്തിരുന്നെങ്കിലും , രണ്ട് വര്‍ഷമായപ്പോള്‍ ഒഴിയണമെന്നാവശ്യപ്പെട്ടാണ് കെട്ടിടമുടമയുടെ നേതൃത്വത്തിലുള്ള ഗുണ്ടാവിളയാട്ടം.

ബെംഗളൂരു കല്യാണ്‍ നഗറിലുള്ള റെസ്റ്റോറന്റ് ആണ് ഗുണ്ടാ സംഘം അടിച്ചുതകര്‍ത്തത്. അ‍ഞ്ച് വര്‍ഷത്തേയ്ക്കുള്ള കരാറിലാണ് കെട്ടിടം വാടകയ്ക്കെടുത്തിരുന്നതെങ്കിലും രണ്ട് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ കെട്ടിടം മറ്റൊരാള്‍ക്ക് വിറ്റെന്നും ഉടന്‍ ഒഴിഞ്ഞു തരണെമെന്നും ആവശ്യപ്പെട്ട് കെട്ടിടമുടമ രംഗത്തെത്തി. എന്നാല്‍ ഒഴിയാന്‍ തയ്യാറാകാത്തതോടെ ഭീഷണിയായി. ഇതിന് പിന്നാലെ ഇവര്‍ ഗുണ്ടകള്‍ക്കൊപ്പമെത്തി കട അടിച്ചു തകര്‍ക്കുകയും ജോലിക്കാരെ ഇറക്കി വിടുകയും ചെയ്തു. പത്ത് ലക്ഷം രൂപ ഡെപ്പോസിറ്റ് നല്‍കിയത് തിരികെ നല്‍കിയാല്‍ ഒഴിയാമെന്ന് അറിയിച്ചെങ്കിലും പണം നല്‍കില്ലെന്നും ഉടന്‍ ഒഴിയാനുമായിരുന്നു ഇവരുടെ ഭീഷണി

പരാതി നല്‍കിയതോടെ പൊലീസെത്തി ഗുണ്ടകളെ ഒഴിപ്പിച്ച് കട വീണ്ടെടുത്തു നല്‍കി. എന്നാല്‍ പിറ്റേന്ന് ഗുണ്ടകള്‍ക്കൊപ്പം ഉടമകള്‍ വീണ്ടുമെത്തി, ഷാജനെയും ജോലിക്കാരെയു ക്രൂരമായി മര്‍ദിച്ചു. 

പിന്നാലെ വീണ്ടും പൊലീസിനെ സമീപിച്ചെങ്കിലും തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. വ്യാപാരം നിര്‍ത്തി ഉടന്‍ നാട്ടിലേയ്ക്ക് തിരിച്ചു പോകണെമെന്നാണ് ഇവരുടെ ആവശ്യം.  അല്ലാത്തപക്ഷം കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ട്.