മദ്യലഹരിയിൽ കത്തിയുമായി യുവതി; പൊലീസ് വട്ടം കറങ്ങിയത് 12 മണിക്കൂർ

മദ്യലഹരിയിലായ യുവതിയെയും കൊണ്ട് പൊലീസ് വട്ടം കറങ്ങിയത് 12 മണിക്കൂർ. കഴിഞ്ഞ ദിവസം വെള്ളിപറമ്പിലെ വാടക വീട്ടിൽ നിന്ന് മദ്യലഹരിയിൽ വെട്ടുകത്തിയുമായി പുറത്തിറങ്ങിയ യുവതിയെ പിടിച്ചുകൊണ്ടുപോകണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ മെഡിക്കൽ കോളജ് പൊലീസാണ് യുവതിയെയും കൊണ്ട് മണിക്കൂറുകളോളം വട്ടം കറങ്ങിയത്. 

യുവതിയുടെ കയ്യിൽ നിന്ന് കത്തി വാങ്ങിയ ശേഷം വനിത പൊലീസുകാർ അവരെ വീടിനകത്തേക്കു കയറ്റി. താൻ മാധ്യമപ്രവർത്തകയാണെന്നും തന്റെ പിടിപാട് അറിയില്ലെന്നും പറഞ്ഞ് യുവതി പൊലീസുകാരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. അസഭ്യം പറച്ചിലും ഉച്ചത്തിലായതോടെ നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഇവരെ ബീച്ച് ആശുപത്രിയിലെത്തിച്ചു.  ഇവർ മദ്യപിച്ചിട്ടുണ്ടെന്ന് ഡോക്ടർ റിപ്പോർട്ടും നൽകി.  

നാട്ടുകാർ കൂടിയതോടെ ഇവർ നാട്ടുകാർക്കു നേരെയും തിരിഞ്ഞു. ഒടുവിൽ ഇവരെ വാഹനത്തിൽ കയറ്റാനായി 3 ജീപ്പ് പൊലീസുകാർ എത്തേണ്ടി വന്നു. വാഹനത്തിൽ കയറ്റിയ ശേഷം വീണ്ടും പുറത്തിറങ്ങി ഇവർ അസഭ്യം പറഞ്ഞു. പുലർച്ചെ നാലോടെ യുവതിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. തുടർന്ന് റിമാൻഡ് ചെയ്തു. പൊലീസിനെ അക്രമിച്ചതിന് കേസെടുത്തിട്ടുണ്ട്. ഇവരുടെ സ്വന്തം വീട് എറണാകുളത്താണ്. ഇന്നലെ രാത്രി ഏറെ വൈകിയും ഇവരെ തിരഞ്ഞ് ആരും എത്തിയില്ല. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് യുവതി.