'ഭാര്യ പാലിൽ വിഷം ചേർത്തു തന്നു'; മരണത്തിന് തൊട്ടുമുൻപ് യുവാവ് വിഡിയോയിൽ; ദാരുണം

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഭാര്യ ഭക്ഷണത്തിൽ വിഷം ചേർത്തു തന്നുവെന്ന് പറയുന്ന വിഡിയോ റെക്കോഡ് ചെയ്ത് യുവാവ്. 24–കാരനായ അവദേഷാണ് ഭാര്യ നൽകിയ വിഷം അടങ്ങിയ പാൽ കുടിച്ച് മരിച്ചത്. ഇയാളുടെ കുടുംബാംഗങ്ങളാണ് വിഡിയോ റെക്കോര്‍ഡ് ചെയ്തത്. ആഗ്രയിലെ നഗ്ല സുഖ്ദേവ് എന്ന ഗ്രാമത്തിലാണ് സംഭവം. അവദേഷിന്റെ മൃതദേഹം പോസ്റ്റമോർട്ടത്തിന് ശേഷം സംസ്കരിച്ചു. 

രണ്ട് മിനിറ്റ് നീണ്ടു നിൽക്കുന്ന വിഡിയോയിൽ അവദേഷ് ഇങ്ങനെ പറയുന്നു. ‘എന്റെ ഭാര്യ എനിക്ക് കുടിക്കാൻ നൽകിയ പാലിൽ വിഷം കലക്കിയിരുന്നു..’. കാറിൽ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. 23–കാരിയായ ഭാര്യയുമായി വിവാഹം കഴിഞ്ഞത് ഒരു വർഷം മുൻപാണ്.  

സംഭവത്തിന് കാരണമായി അവദേഷിന്റെ അച്ഛൻ പറയുന്നത് ഇങ്ങനെയാണ്: വിവാഹ സമയത്ത് മരുമകള്‍ ഗർഭിണിയായിരുന്നു. അത് അവളുടെ മാതാപിതാക്കൾ ഞങ്ങളിൽ നിന്നും മറച്ചുവച്ചു. വിവാഹം കഴിഞ്ഞ് 6 മാസമായപ്പോൾ അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. എന്നാൽ കുട്ടി അപ്പോൾ തന്നെ മരിച്ചു. അന്നുമുതൽ മകനും മരുമകളും തമ്മിൽ അകൽച്ചയിലാണ്. നാലു ദിവസം മുൻപ് മകൻ ജോലിക്കു പോയ സമയത്ത് മരുമകളുടെ വീട്ടിൽ നിന്നുള്ളവർ ഇവിടെ വന്ന് ഞങ്ങളുമായി വഴക്കുണ്ടാക്കിയിരുന്നു.  

അവദേഷിന്റെ ഭാര്യ മാനസികരോഗിയായിരുന്നുവെന്നും അവർ വിഷം കൊടുത്തു കൊല്ലാൻ സാധ്യത ഇല്ലെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും സംശയിക്കുന്നു. അവദേഷ് ദിവസവേതനത്തിലാണ് ജോലി ചെയ്യുന്നത്. ‘പോസ്റ്റമോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചില്ല. മരിച്ചയാളുടെ ബന്ധുക്കൾ പരാതി എഴുതി തന്നിട്ടുമില്ല. എല്ലാം ലഭിച്ചു കഴിയുമ്പോൾ കൃത്യമായ നടപടി കൈക്കൊള്ളും". പൊലിസ് വ്യക്തമാക്കുന്നു.