അതി നിർണായകമായി 48 മണിക്കൂർ; തലയ്ക്ക് ഗുരുതര പരുക്ക്; പ്രതിക്കൂട്ടില്‍ ‘അമ്മ’

തൊടുപുഴയിൽ ഏഴുവയസുകാരൻ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട നടുക്കം മാറും മുൻപാണ് അതേ അവസ്ഥയിൽ മറ്റൊരു കുഞ്ഞ് മരണത്തോട് മല്ലിടുന്നത്. രണ്ട് സംഭവത്തിനും സമാനതകളേറെയാണ്. സംരക്ഷിക്കേണ്ടവർ തന്നെയാണ് കുഞ്ഞുങ്ങളോട് അതിക്രൂരമായി പെരുമാറിയത്. രണ്ടു കുഞ്ഞുങ്ങളുടെയും തലയിലേറ്റ പരുക്കാണ് സ്ഥിതി സങ്കീർണമാക്കുന്നത്. കളമശ്ശേരിയിൽ മൂന്നു വയസുകാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുഞ്ഞിന്റെ തലയിലുള്ള പരുക്ക് ഗുരുതരമാണ്. രാജഗിരി ആശുപത്രിയിൽ അ‍ഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണ്. ശസ്ത്രക്രിയയ്ക്കുശേഷവും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. 48 മണിക്കൂറിനു ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂ എന്നു ഡോക്ടർമാർ വ്യക്തമാക്കുന്നു. 

ഏണിപ്പടിയിൽ നിന്നു വീണു പരുക്കേറ്റുവെന്നാണ് ആശുപത്രിയിൽ ആദ്യം രക്ഷിതാക്കൾ പറഞ്ഞിരുന്നത്. പൊലീസ് ചോദ്യം ചെയ്തപ്പോൾ, പറഞ്ഞതു കേൾക്കാത്തപ്പോൾ തല്ലിയെന്നാണ് അമ്മ പറയുന്നത്. ശരീരത്തിന്റെ പല ഭാഗത്തും മർദനമേറ്റ പാടുകളുണ്ട്. തലയ്ക്കകത്തു രക്തസ്രാവമുണ്ടായി. പിൻഭാഗത്ത് ചട്ടുകമോ മറ്റോ വച്ച് പൊള്ളിച്ചിട്ടുണ്ട്.