നടുവേദന അസഹ്യമായി; കുടുംബത്തെ കൊന്ന് അധ്യാപകൻ ആത്മഹത്യ ചെയ്തു

നടുവേദന അസഹ്യമായി കുടുംബത്തെ ഒന്നടങ്കം വിഷം കൊടുത്ത് കൊന്ന് അധ്യാപകൻ ആത്മഹത്യ ചെയ്തു. തിരുപ്പൂരാണ് വിചിത്രമായ സംഭവം. 38 കാരനായ ആന്‍റണി അരോക്കിയദാസാണ് അമ്മയെയും ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും കൊന്ന ശേഷം ആത്മഹത്യ ചെയ്തത്.

12 വർഷമായി അസഹ്യമായ നടുവേദന ആന്റണിയെ അലട്ടുന്നുണ്ടായിരുന്നു. ഇതുമൂലം കുടുംബത്തിന്റെ സ്വസ്ഥ നഷ്ടമായി ആന്റണി വിഷാദരോഗത്തിന് അടിമയായി മാറുകയായിരുന്നു. തന്റെ രോഗം കുടുംബത്തിന്റെ സന്തോഷം കൂടി കെടുത്താൻ തുടങ്ങിയതോടെയാണ് കടുത്ത തീരുമാനം എടുത്തതെന്ന് ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്കൂളിലേക്ക് യാത്ര ചെയ്ത് പോകാൻ പോലും പറ്റാത്ത സ്ഥിയിലേക്ക് വേദന മൂർച്ഛിച്ചതോടെയാണ് ആന്റണി ഈ കടുംകൈ ചെയ്തത്. 

ശനിയാഴ്ച വീട്ടിൽ നിന്നും ആരും പുറത്തുവരാതിരുന്നതോടെ അയൽവാസികൾ കതകിൽ തട്ടിവിളിച്ചു. എന്നാൽ പ്രതികരണം ലഭിക്കാതിരുന്നതിനെത്തുടർന്ന് എന്തോ അപായം സംഭവിച്ചിരിക്കാമെന്നുള്ള തോന്നലിൽ ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വീട് തുറന്ന് നോക്കിയപ്പോൾ ആന്റണിയെ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവര്‍ കട്ടിലിൽ മരിച്ച് കിടക്കുന്നതുമാണ് കണ്ടത്.