എടപ്പാളിൽ എ.ടി.എം കവർച്ചാ ശ്രമം; പണം പോയിട്ടില്ലെന്ന് അധികൃതർ

മലപ്പുറം എടപ്പാളില്‍ എസ്.ബി.ഐ എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം. പണം നഷ്ടപ്പെട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു.എ.ടി.എമ്മിനുള്ളിലെ ക്യാമറകള്‍ അടിച്ചു തകര്‍ത്ത നിലയിലാണ്

എടപ്പാളിലെ എസ്.ബി.ഐ ബ്രാഞ്ചിന്റെ സമീപത്തെ എ.ടി.എമ്മില്‍ ആണ് കവര്‍ച്ചാ ശ്രമം ഉണ്ടായത്. രാവിലെ പണം എടുക്കാന്‍ എത്തിയ ആളാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.തുടര്‍ന്ന് ചങ്ങരംകുളം  പൊലിസും ബാങ്ക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

എ.ടി.എം കൗണ്ടറിനുള്ളിലെ സി.സി.ടി.വി ക്യാമറകള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട് . പുലര്‍ച്ചെ രണ്ടു മണിവരെ ഈ സ്ഥലത്ത് പൊലിസ് പട്രോളിങ് ഉണ്ടായിരുന്നു.അതിനു ശേഷമാവാം കവര്‍ച്ചാ ശ്രമം ഉണ്ടായതെന്നാണ് സംശയം.പണം നഷ്ടമായിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും നാളെ സ്ഥലത്തെത്തി പരിശോധന നടത്തും.എടപ്പാള്‍ നഗരത്തില്‍ ഒരാഴ്ചക്കിടെ മൂന്നാമത്തെ മോഷണശ്രമമാണിത്.