കാക്കുനി സ്ഫോടനക്കേസ്; ഇഴഞ്ഞ് നീങ്ങി അന്വേഷണം

കോഴിക്കോട് കുറ്റ്യടിയിലെ കാക്കുനി സ്ഫോടനകേസില്‍ അന്വേഷണം ഇഴയുന്നു. സംഭവം നടന്ന് നാല് ദിവസമായിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. പൊലിസ് അന്വേഷണത്തില്‍ സിപിഎമ്മും അതൃപ്തി അറിയിച്ചു. 

ഈ മാസം ഒന്നിന്  കാക്കുനി പറമ്പത്ത് അബ്ദുള്ള മുസ്്ല്യാരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പൊട്ടിത്തെറി ഉണ്ടായത്. മുസ്്ലിം ലീഗ് പ്രവര്‍ത്തകന്‍ സാലിമിന് പരുക്കേറ്റു. സാലിമിന്‍റെ കൈപ്പത്തി അറ്റുപോയ നിലയിലായിരുന്നു. അപകടമുണ്ടായ ഉടന്‍ സംഭവം ഒതുക്കി തീര്‍ക്കാനായിരുന്നു ശ്രമം. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഒട്ടേറെപ്പേരെ ചോദ്യം ചെയ്തെങ്കിലും കേസില്‍  യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. പരുക്കേറ്റ് രക്ഷപ്പെട്ട മുനീര്‍, ഷംസീര്‍ എന്നിവരക്കുറിച്ച് യാതൊരു വിവരവുമില്ല.

ബോംബ് നിര്‍മാണത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായത് എന്നാണ് നിഗമനം. എന്നാല്‍ ബോബ് നിര്‍മാണത്തിന് സഹായം ചെയ്തവരെക്കുറിച്ചോ അപകടത്തിന് ശേഷം  തെളിവു നശിപ്പിച്ചവരെക്കുറിച്ചോ അന്വേഷണസംഘത്തിന് യാതൊന്നുമറിയില്ല. മുസ്്ലിം ലീഗ് നേതൃത്വത്തിന്‍റെ അറിവോടെയാണ് ബോംബ് നിര്‍മാണം നടക്കുന്നത് എന്നാണ് സിപിഎമ്മിന്‍റെ ആരോപണം. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ പൊലിസ് തയ്യാറാകുന്നില്ലെന്നും സിപിഎം കുറ്റപ്പെടുത്തി.