ആറുവർഷം; ബിജെപി പ്രവർത്തകന്‍ നിഷാദിന്റെ മൃതദേഹം കണ്ടെത്താനായില്ല

കണ്ണൂർ പറമ്പായിൽ ആറുവർഷം മുൻപ് കാണാതായ  ബിജെപി പ്രവർത്തകന്‍ പി.നിഷാദിന്റെ മൃതദേഹം ക്രൈംബ്രാഞ്ചിന് കണ്ടെത്താനായില്ല.പറമ്പായി ചേരികമ്പനി അംഗന്‍വാടിക്ക് സമീപമാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പരിശോധന നടത്തിയത്. ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പറമ്പായി സലീമിന്റ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. 

രാവിലെ പത്തരയ്ക്ക് തുടങ്ങിയ പരിശോധന വൈകീട്ട്  അഞ്ചു മണിക്കാണ് അവസാനിച്ചത്.  മൂപ്പത് മീറ്റർ നീളത്തിലും രണ്ടര മീറ്റർ വീതിയിലും അഞ്ചടി താഴ്ചയിലുമാണ് മണ്ണ് മാറ്റി തിരച്ചിൽ നടത്തിയത്. പക്ഷേ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. 2012 ഒക്ടോബർ 21ന് രാത്രിയാണ് നിഷാദിനെ കാണാതായത്. പത്ത് വർഷമായി ഒളിവിൽ കഴിഞ്ഞ സലീമിനെ കഴിഞ്ഞ ഒക്ടോബർ പത്തിനാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്ലിം പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന നിഷാദിനെ ഇരുപത്തിയഞ്ച് ലക്ഷം രൂപ ക്വട്ടേഷൻ വാങ്ങി കൊലപ്പെടുത്തിയെന്ന് കർണാടക പൊലീസിന് സലീം മൊഴി നൽകിയിരുന്നു. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ മൃതദേഹം കുഴിച്ചിട്ട സ്ഥലം ചൂണ്ടി കാണിക്കുകയും ചെയ്തു. 

ഇതിന്റെ അടിസ്ഥാനത്തിലാണ് ആറുവർഷം മുൻപ് കാടുപിടിച്ച് കിടന്നതും ഇന്ന് ജനവാസ മേഖലയുമായ ചേരികമ്പനിയിൽ ക്രൈംബ്രാഞ്ച് മണ്ണ് മാറ്റി തിരച്ചിൽ നടത്തിയത്. എന്നാൽ കർണാടക പൊലീസ് മർദിച്ച് കുറ്റം സമ്മതിപ്പിച്ചെന്നാണ് സലീമിന്റെ നിലപാട്.