ജസീക്കയെ കൊല്ലാന്‍ കാരണം രണ്ട്: 18 കോടി, പിന്നെ ആണ്‍സുഹൃത്തിനൊപ്പം ജീവിതം

‘അവളുടെ ദിനങ്ങൾ എണ്ണിപ്പെട്ടു കഴി​ഞ്ഞു’. പുരുഷസുഹൃത്തിനൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്ന ഇന്ത്യൻ വംശജൻ മിതേഷ് പട്ടേൽ സുഹൃത്തിന് അയച്ച സന്ദേശമാണിത്. ഇത്തരത്തിൽ പ്രതിക്കെതിരെ ഒട്ടേറെ തെളിവുകളാണ് പൊലീസ് കോടതിയിൽ നിരത്തിയത്. കേസിൽ ടീസൈഡ് ക്രൗൺ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ  മിതേഷ് പട്ടേലിന്  ജീവപര്യന്തം ജയിൽശിക്ഷയെന്ന് റിപ്പോർട്ട്. ഏതാണ്ട് 30 വർഷം തടവാണ് ശിക്ഷ. ജസീക്കയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനും പ്രതി പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു.  

വടക്കൻ ഇംഗ്ലണ്ടിലെ മിഡിൽസ്ബറോയിലെ വീട്ടിൽ ഇന്ത്യൻ വംശജയായ ഫാർമസിസ്റ്റ് ജസീക്ക കൊല്ലപ്പെട്ട കേസിൽ വിചാരണ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. സ്വവർഗാനുരാഗികൾക്കുള്ള ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സുഹൃത്തുമൊത്ത് പുതിയ ജീവിതം ആരംഭിക്കാനാണ് ജസീക്കയെ കൊന്നതെന്ന് മിതേഷ് കുറ്റസമ്മതം നടത്തിയിരുന്നു. 

ഒൻപത് വർഷം ‌ജസീക്ക നിങ്ങൾക്കൊപ്പം ജീവിച്ചു. ഒരു കുഞ്ഞിനൊപ്പം സാധാരണ കുടുംബ ജീവിതം നയിക്കാനായിരുന്നു ജസീക്ക് ആഗ്രഹിച്ചിരുന്നത്. എന്നാൽ, താങ്കൾക്ക് അവരോട് യാതൊരു താൽപര്യവും തോന്നിയിരുന്നില്ല. നിങ്ങൾക്ക് പുരുഷൻമാരോടായിരുന്നു താൽപര്യമെന്നും ജഡ്ജ് പറഞ്ഞു. കഴിഞ്ഞ മേയിലാണ് ജസീക്കയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. മരണത്തിൽ തനിക്കു പങ്കില്ലെന്ന് മിതേഷ് പറഞ്ഞെങ്കിലും പൊലീസ് അന്വേഷണം തുടർന്നു. താൻ വീട്ടിലെത്തുമ്പോൾ വീട് കൊള്ളയടിക്കപ്പെട്ടതായും കൈകൾ കെട്ടിയ നിലയിൽ ജസീക്കയുടെ മൃതദേഹം കണ്ടുവെന്നുമായിരുന്നു മിതേഷിന്റെ മൊഴി.

ഭാര്യയുടെ മരണത്തെ തുടർന്നു ലഭിക്കുമായിരുന്ന 20 ലക്ഷം പൗണ്ട് (18 കോടിയിലേറെ രൂപ) ഇൻഷുറൻസ് തുകയുമായി ആൺസുഹൃത്ത് ഡോ. അമിത് പട്ടേലിനൊപ്പം ഓസ്ട്രേലിയയ്ക്കു കടക്കാനായിരുന്നു മിതേഷ് പദ്ധതി. 2015 ജൂലൈയിൽ ‘അവളുടെ ദിനങ്ങൾ എണ്ണപ്പെട്ടു’ എന്ന് അമിത്തിന്  മിതേഷ് സന്ദേശം അയച്ചതുൾപ്പെടെ കൊലപാതകം ആസൂത്രണം ചെയ്തതതിന്റെ ഒട്ടേറെ തെളിവുകളും ലഭിച്ചു. അമിതമായി ഇൻസുലിൻ കുത്തിവച്ചശേഷം കൈകൾ ബന്ധിച്ച് പ്ലാസ്റ്റിക് ബാഗുകൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ കണ്ടെത്തി. 2011 മുതൽ മിഡിൽസ്ബറോയിലെ ലിൻതോർപിൽ പട്ടേൽസ് ഫാർമസി എന്ന സ്ഥാപനം നടത്തുകയായിരുന്നു മിതേഷും ജസീക്കയും.