അമ്മയോട് അപമര്യാദയായി പെരുമാറിയ ആളെ അടിച്ചു കൊന്ന മകൻ പിടിയിൽ

ഇടുക്കി ഉപ്പുതറയില്‍ ദുരൂഹ സാഹചര്യത്തിൽ വീടിനു സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയയാള്‍  ചികിത്സയിലിരിക്കെ മരിച്ച സംഭവം കൊലപാതകം. പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.പുതുപറമ്പിൽ ജോബിൻ ജോയി ആണ് അറസ്റ്റിലായത് . പൂമലപ്പറമ്പിൽ, ജോസഫ് ജോസഫ് ആണ് മരിച്ചത്. ഒക്ടോബര്‍ ഒന്ന്   തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ അയൽക്കാരാണ് വീടിന് സമീപം 15 അടി താഴ്ചയിൽ അബോധാവസ്ഥയിൽ ജോസഫിനെ കണ്ടത് . ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു .തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ ഇയാൾ മരിച്ചു. വസ്ത്രങ്ങളും, ചെരിപ്പും റോഡിൽ കിടപ്പുണ്ടായിരുന്നു.പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നതിനാൽ ഉപ്പുതറ പോലീസ് അന്വേഷണമാരംഭിച്ചിരുന്നു. 

തലക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതോടെ  കട്ടപ്പന ഡി.വൈ.എസ് പി എൻ സി.രാജ് മോഹനൻ, നെടുങ്കണ്ടം സി.ഐ. റെജി എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. അയൽവാസികളായ ജോസഫും, ജോബിയും വർഷങ്ങളായി ബദ്ധവൈരികളായിരുന്നു. ജോബിന്റെ അമ്മയോട് അപമര്യാദയായി പെരുമാറി എന്നതാണ് വൈരാഗ്യത്തിന് കാരണം. യൂത്ത് കോൺഗ്രസ് നേതാവിനെ ജോബിൻ മർദ്ദിച്ച കേസിൽ ജോസഫും, മകനും ജോബിന് എതിരായി സാക്ഷി പറഞ്ഞതും വൈരാഗ്യം കൂടാൻ കാരണമായി. സെപ്തംബർ 30 വൈകിട്ട് ഉപ്പുുതറ ടൗണിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. രാത്രി. 8.30 ന് ക്വാർട്ടേഴ്സ് പടിയിൽ ബസ്സിറങ്ങി വീട്ടിലേക്ക് വന്ന ജോസഫിന്റെ തലക്ക് കമ്പു കൊണ്ടടിച്ച്,  അവശനാകും വരെ മർദ്ദിച്ചു. ശേഷം ഇയാളെ റോഡിൽ നിന്നും 15 അടി താഴ്ച്ചയിലേക്ക് വലിച്ചെറിയുകയായിരുന്നു . പൊലീസ് സംശയിക്കുന്നുവെന്ന് മനസിലാക്കിയ ജോബിൻ ഒളിവിൽ പോയി. പൊരികണ്ണിയിൽ ഒളിവിൽ കഴിഞ്ഞ ജോബിനെ ഉച്ചയോടെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത് പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.