അര്‍ബുദരോഗിയായ വീട്ടമ്മയെ ആക്രമിച്ചയാളെ പൊലീസ് സംരക്ഷിക്കുന്നതായി പരാതി

തിരുവനന്തപുരം ചിറയിന്‍കീഴില്‍ അര്‍ബുദരോഗിയായ വീട്ടമ്മയെ ആക്രമിച്ചയാളെ പൊലീസ് സംരക്ഷിക്കുന്നതായി പരാതി. പീഡനപരാതിയില്‍ കേസെടുക്കാന്‍ വൈകിയതോടെ പ്രതിയായ യുവാവ് വിദേശത്തേക്ക് കടന്നു. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐക്കെതിരായ അന്വേഷണം അട്ടിമറിച്ചെന്നും ആക്ഷേപം.

പലതവണ സ്റ്റേഷനില്‍ കയറിയിറങ്ങുകയും എസ്.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുകയും ചെയ്തതോടെയാണ് സാബുവിനെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ പൊലീസ് തയാറായത്. എന്നാല്‍ പ്രതി വിദേശത്തേക്ക് കടന്നതിനാല്‍ ലുക്കൗട്ട് സര്‍ക്കുലര്‍ മാത്രം പുറത്തിറക്കി അന്വേഷണം അവസാനിപ്പിച്ചു. കേസെടുക്കാന്‍ വൈകിപ്പിച്ച് പ്രതിയേ രക്ഷപെടുത്തിയ എസ്.ഐ ഷാജഹാനെതിരെ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് റൂറല്‍ എസ്.പി, ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്ക് നിര്‍ദേശം നല്‍കിയെങ്കിലും അതും എവിടെയുമെത്തിയിട്ടില്ല. 

ഇതോടെ പ്രതിയെ പിടികൂടണമെന്നും എസ്.ഐക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് നിര്‍ധനയായ വീട്ടമ്മ.