മര്‍ദനത്തിന് മുന്‍പ് അവനെന്നെ ബലാല്‍സംഗം ചെയ്തു; പൊലീസുകാരന്‍റെ മകനെതിരെ പെണ്‍കുട്ടി

ഡൽഹിയിൽ പൊലീസുകാരന്റെ മകൻ പെൺകുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി പെൺകുട്ടി. മർദിക്കുന്നതിന് മുൻപ് തന്നെ ഇയാൾ ബലാല്‍സംഗം ചെയ്തെന്ന് യുവതി പറയുന്നു. തന്നെ മര്‍ദ്ദനത്തിന് ഇരയാക്കുന്നതിന് മുന്‍പ് വാഷ്‌റൂമില്‍ കൊണ്ടുപോയിട്ടാണ് യുവാവ് മാനഭംഗപ്പെടുത്തിയതെന്ന് യുവതി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.  

‘സെപ്റ്റംബര്‍ രണ്ടിന് ഉത്തം നഗറില്‍ എത്തണമെന്ന് പറഞ്ഞ് രോഹിത് എന്നെ വിളിക്കുകയായിരുന്നു. വരാൻ പറ്റില്ലെന്ന് ഞാൻ അയാളോട് പറഞ്ഞ​ിരുന്നു. പക്ഷേ അത് അയാൾ സമ്മതിച്ചില്ല. രോഹിതുമായി കഴിഞ്ഞ 3 വര്‍ഷമായി ബന്ധമുണ്ട്. എന്റെ സുഹൃത്തായാണ് ഞാന്‍ അദ്ദേഹത്തെ ആദ്യം കണ്ടത്. എന്നാല്‍ പിന്നീടാണ് അദ്ദേഹം വിവാഹം കഴിക്കാന്‍ താൽപര്യമുണ്ടെന്ന് പറയുന്നത്. എന്നാല്‍ പിന്നീട് മറ്റൊരു പെണ്‍കുട്ടിയുമായി അയാള്‍ക്ക് ബന്ധമുണ്ടെന്ന് അയാളുടെ സുഹൃത്ത് അലി ഹസന്‍ എന്നോട് പറഞ്ഞു.

 നിങ്ങള്‍ക്ക് ആരെയെങ്കിലും ഒരാളെ തിരഞ്ഞെടുക്കാമെന്നും രണ്ടുപേരുടേയും ജീവിതം ഇല്ലാതാക്കരുതെന്നും ഞാന്‍ അയാളോട് പറഞ്ഞു. എന്നാല്‍ ആദ്യം അയാള്‍ അതിനെയെല്ലാം എതിര്‍ത്തു. തുടര്‍ന്ന് ഞാന്‍ പോകാനായി എഴുന്നേറ്റപ്പോള്‍ എന്നെ അയാള്‍ ശക്തിയായി അടിച്ചു. ഓടിരക്ഷപ്പെടാനുള്ള ശക്തി അപ്പോള്‍ ഉണ്ടായിരുന്നില്ല. എന്റെ വയറിന് ശക്തിയായി തൊഴിച്ചു. അലി ഹസന്‍ ഇതെല്ലാം റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. അടിക്കരുതെന്ന് കരഞ്ഞ് പറഞ്ഞെങ്കിലും അയാൾ കേട്ടില്ല. എന്നെ ഉപദ്രവിച്ചവര്‍ ശിക്ഷിക്കപ്പെടണം. മറ്റൊരു പെണ്‍കുട്ടിയ്ക്കും ഈ അവസ്ഥ ഉണ്ടാകരുത്- പെണ്‍കുട്ടി പറയുന്നു.

ഇൗ സമയം ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് മർദനത്തിന്റെ വിഡിയോ റെക്കോർഡ് െചയ്തത്. പിന്നീട് ഇൗ വിഡിയോ സോഷ്യൽ ലോകത്ത് പ്രചരിച്ചതോടെ വൻപ്രതിഷേധമാണ് ഉയർന്നത്.  ഇതിന് പിന്നാലെ  രോഹിതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എ.എസ്.ഐ അശോക് സിംഗ് തോമറിനെ കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുകയും കേസില്‍ അശോക് സിംഗിനെ പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു. മകന്‍ ഭീഷണിപ്പെടുത്തുന്നതായി അശോക് സിംഗിനോട് പറഞ്ഞെങ്കിലും അയാളും തന്നെ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിരുന്നു.