സ്കൂട്ടറിൽ കഞ്ചാവ് വച്ച് കർഷകനെ കുടുക്കി; വൈദികൻ അറസ്റ്റിൽ

സ്കൂട്ടറിൽ കഞ്ചാവ് വച്ച് കർഷകനെ എക്സൈസ് സംഘത്തെകൊണ്ട് പിടിപ്പിച്ച സംഭവത്തിൽ വൈദികൻ അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുൻ ഡയറക്ടറായ ഉളിക്കൽ കാലാങ്കി സ്വദേശി ഫാ.ജയിംസ് വർഗ്ഗീസ് തെക്കേമുറിയിലാണ് പിടിയിലായത്. സഭയിൽനിന്ന് സസ്പെൻഷനിൽ കഴിയുന്ന ജയിംസിനെ തളിപ്പറമ്പ് എക്സൈസ് സംഘം ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.

വൈദിക വിദ്യാർഥിയായിരുന്ന കർഷകന്റെ മകൻ, ഫാ.ജയിംസിനെതിരെ പ്രകൃതിവിരുദ്ധ പീഡന പരാതി നൽകിയതാണ് പ്രകോപനത്തിന് കാരണം. ജയിംസിന്റെ സഹോദരൻ സണ്ണി വർഗീസ്, ബന്ധു ടി.എൽ.റോയി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞവർഷം മെയ് മാസമാണ് സംഭവം. കർഷകന്റെ വീടിന് സമീപം നിർത്തിയിട്ട സ്കൂട്ടറിൽ ഒരുകിലോ 250 ഗ്രാം കഞ്ചാവാണ് പ്രതികൾ ഒളിപ്പിച്ച് വച്ചത്.