കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ ഒന്നേകാൽ കോടിയുടെ സ്വർണം പിടികൂടി

പാലക്കാട് കുഴൽമന്ദത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമം. ഒന്നേകാൽ കോടി രൂപയുടെ സ്വർണവുമായി രാജസ്ഥാനുകാരനായ പിന്റു സിങ് അറസ്റ്റിലായി.  മുംബൈ രാജ്യാന്തര വിമാനത്താവളം വഴി കടത്തി കൊണ്ടു വന്ന സ്വർണമാണിതെന്ന് പ്രതി സമ്മതിച്ചു. 

എക്സൈസ് ഉദ്യോഗസ്ഥർ ചിതലി ജംക്‌ഷനില്‍  നടത്തിയ വാഹന പരിശോധനയിലാണ്    പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന  കെഎസ്ആർടിസി ബസിൽ രേഖകളില്ലാതെ  ഒളിപ്പിച്ചു കടത്തി കൊണ്ടുവന്ന  4.223 സ്വർണ്ണാഭരണങ്ങൾ പിടികൂടിയത്.  ബാഗിനുള്ളിൽ രഹസ്യ അറ നിർമ്മിച്ച് , അതിനുള്ളിൽ ആയിരുന്നു സ്വർണ്ണം സൂക്ഷിച്ചിരുന്നത് . പെട്ടെന്ന് ശ്രദ്ധയിൽ പെടാതിരിക്കാൻ വസ്ത്രങ്ങൾ നിറയെ അടുക്കി വെച്ചിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ജി.ഉദയകമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത് .കഴിഞ്ഞ 3 മാസത്തിനിടയിൽ  ഇതേ സ്ഥലത്ത് വെച്ച് നടത്തിയ പരിശോധനയിൽ 13 കിലോഗ്രാം സ്വർണ്ണവും  അരക്കോടി രൂപയുടെ വജ്രവും എക്സൈസ്  പിടികൂടിയിരുന്നു. 

പാലക്കാട് അസി: എക്സൈസ് കമ്മിഷണർ എം.എസ്.വിജയൻ , ആലത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജശേഖരൻ എന്നിവർ സ്ഥലത്തെത്തി പ്രതിയെ ചോദ്യം ചെയ്തു. മുംബെ രാജ്യാന്തര വിമാനത്താവളം വഴി കടത്തി കൊണ്ടു വന്ന സ്വർണമാണിതെന്ന് പ്രതി സമ്മതിച്ചു. എന്നാൽ തൃശൂരിൽ ആർക്ക് കൈമാറാനാണ് സ്വർണ്ണം കടത്തികൊണ്ടു വന്നത് എന്നതിനെ കുറിച്ച് അന്വേഷണം നടന്നു വരുന്നു. പിടിച്ചെടുത്ത സ്വർണം ജിഎസ്ടി വകുപ്പിന് കൈമാറി.