വാഹനപകടത്തിന് ശേഷം കടന്നു കളഞ്ഞ കാർ ഡ്രൈവറെ പൊലീസ് സംരക്ഷിക്കുന്നതായി പരാതി

പരുക്കേറ്റ അമൽ

കോതമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് സാരമായി പരുക്കേറ്റ ബെക്ക് യാത്രക്കാരെ ആശുപത്രിയിലാക്കാതെ കടന്ന കാർ ഡ്രൈവറെ പോലീസ് സഹായിക്കുന്നതായി ആരോപണം. കാർ ഡ്രൈവറെ പിടികൂടുന്നതിനു പകരം, പരുക്കേറ്റയാൾക്കും സുഹൃത്തിനുമെതിരെ കേസെടുക്കാൻ കാളിയാർ പൊലീസ് ശ്രമിക്കുകയാണെന്നാണ് പരാതി. 

കഴിഞ്ഞ ക്രിസ്മസ് രാത്രിയാണ് വാഹനാപകടമുണ്ടായത്. കേക്ക് വാങ്ങാനായി വണ്ണപ്പുറത്തു നിന്ന് കാളിയാറിലേക്ക് സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ എതിരെ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.  കാലിന് ഗുരുതരമായി പരുക്കേറ്റ വണ്ണപ്പുറം സ്വദേശി അമൽ മാത്യുമാസങ്ങളായി കിടക്കയിൽ ജീവിതം തള്ളിനീക്കുയാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അമലിന് കാലിന് ഗുരുതര പരുക്കേൽക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപെട്ടു. റോഡിൽ പരുക്കേറ്റ് കിടന്ന യുവാക്കളെ കാറിൽ നിന്ന് ഇറങ്ങി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാതെ കാർ ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്. വേണ്ടത്ര അന്വേഷണം ഉണ്ടാകാതെ വന്നപ്പോൾ അമലിന്റെ സുഹൃത്തുക്കൾ അപകടം നടന്ന സ്ഥലത്തെ വ്യാപാരസ്ഥാപനത്തിലെ CCTV ദൃശ്യങ്ങളെപ്പറ്റി പൊലിസിനെ അറിയിച്ചു. 

ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അപകടത്തിന് കാരണമായ വാഹനവും ഉടമയെയും തിരിച്ചറിഞ്ഞത്. തുടർന്ന് കാളിയാർ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ വൈകിയപ്പോൾ അമലിന്റെ സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. സാമൂഹമാധ്യമങ്ങളിലൂടെ  അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് വാഹന ഉടമ കാളിയാർ പൊലീസിൽ മാനനഷ്ടത്തിന് പരാതി നൽകി. പിന്നാലെ അമലിനെയും സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട സുഹൃത്തിനേയും പൊലീസ് ഫോണിൽ ബന്ധപ്പെടുകയും ഉടൻ പ്രശ്നം ഒത്തുതീർപ്പാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കിട്ടണമെങ്കിൽ പ്രശ്നം ഉടൻ ഒത്തു തീർക്കണമെന്ന് കാളിയാർ പോലീസ് ആവശ്യപ്പെട്ടെന്നും വാഹന ഉടമക്ക് അനുകൂലമായ നടപടികളാണ് പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും അമലിന്റെ ബന്ധുക്കള്‍ ആരോപിച്ചു.