ലയങ്ങളിലേക്ക് കയറി വരുന്ന ആനകള്‍; ഉറക്കം നഷ്‌ടപ്പെട്ട് തൊഴിലാളികള്‍

കാട്ടാനകളെ ഭയന്ന് ഉറക്കം നഷ്‌ടപ്പെട്ട സ്ഥിതിയാണ് അതിരപ്പിള്ളി വെറ്റിലപ്പാറയിലെ ലയങ്ങളിലുള്ളവര്‍ക്ക്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ തോട്ടത്തില്‍ ആനയിറങ്ങുന്നതോടെ കടുത്ത ആശങ്കയിലാണ് ലയങ്ങളിലെ തൊഴിലാളികള്‍.

അതിരപ്പിള്ളി വെറ്റിലപ്പാറയിലെ എണ്ണപ്പന തോട്ടത്തിനടുത്തെ ലയങ്ങളിലാണ് കാട്ടാനപ്പേടിയില്‍ നൂറോളം ആളുകള്‍ കഴിയുന്നത്. തോട്ടത്തിലേക്ക് സ്ഥിരമായെത്തുന്ന ആനകള്‍ ലയങ്ങളിലേക്ക് കയറി വരുന്നതാണ് ഭീഷണി ഇരട്ടിയാക്കുന്നത്. ബലക്ഷയമുള്ള ലയങ്ങളിലേക്ക് ആനയെത്തുന്നതോടെ കടുത്ത ആശങ്കയിലാണ് പ്രദേശവാസികള്‍. കുഞ്ഞുങ്ങളടക്കം പേടിയോടെയാണ് ലയങ്ങളില്‍ കഴിയുന്നത്..

ആനക്കൂട്ടത്തിന് മുന്നില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട നിരവധിയാളുകളുണ്ട്. തോട്ടത്തിലോ ലയങ്ങള്‍ക്കടുത്തോ ഫെന്‍സിങ് സ്ഥാപിക്കാത്തതാണ് പ്രധാന വെല്ലുവിളി. പുലര്‍ച്ചെ തൊഴിലിനിറങ്ങുന്നവരാണ് ലയങ്ങളിലുള്ളവരില്‍ ഭൂരിഭാഗവും. പ്രദേശത്ത് ആനക്കൂട്ടം തമ്പടിക്കുന്നതോടെ പുറത്തിറങ്ങാനാകാത്ത സ്ഥിതിയുണ്ടാകാറുണ്ടെന്നാണ് ലയങ്ങളിലുള്ളവര്‍ പറയുന്നത്. ഫെന്‍സിങ് സ്ഥാപിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ പരിഗണിക്കുന്നില്ലെന്നാണ് പരാതി.

Enter AMP Embedded Script