സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദനം; പരാതി

മർദനമേറ്റ ഡ്രൈവർ സതീഷ്

ബസിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറെ സ്വകാര്യബസ് ജീവനക്കാർ മർദിച്ചതായി പരാതി. കോട്ടയം നാഗമ്പടത്തുവച്ചാണ് സംഭവം. ഈരാറ്റുപേട്ട–കോട്ടയം ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറും ഈരാറ്റുപേട്ട ഡിപ്പോയിലെ ജീവനക്കാരനുമായ പി.ടി.സതീഷ്കുമാറിനാണ് മർദനമേറ്റത്. വൈക്കം–കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന മാധവ് ബസിലെ ജീവനക്കാർക്കെതിരെയാണ് പരാതി. 

സ്വകാര്യബസിനെ കെ.എസ്.ആർ.ടി.സി ബസ് മറികടന്നതാണ് പ്രകോപനത്തിന് കാരണമായത്. ഇതോടെ ബസിനെ ഹോൺമുഴക്കി പിന്തുടരുകയും ഡ്രൈവറെ അസഭ്യം വിളിക്കുകയും ചെയ്തു. ഫാസ്റ്റായതിനാൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ ബസെടുത്ത് പോരുകയും ചെയ്തു. തുടർന്ന് നാഗമ്പടമെത്തിയപ്പോൾ റെയിൽവേ മേൽപ്പാലത്തിൽ ബസ് കുറുകെ നിർത്തുകയും കെ.എസ്.ആർ.സി ബസിന്റെ ഡോർ തുറന്ന് ഡ്രൈവറോട് കയർക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇതു ചോദ്യം ചെയ്യാനായി ചെന്നപ്പോഴാണ് സതീഷിന് മർദനമേറ്റത്. നെഞ്ചിൽ ചവിട്ടേറ്റതിനു പുറമേ  ലിവർ ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തതായി പരാതിയിലുണ്ട്. സതീഷിന്റെ ഇടതു കയ്യിലാണ് അടിയേറ്റത്.

 Private bus employees attacked ksrtc driver , Kottayam