യുവനടിമാര്‍ക്ക് നേരെ പീഡനശ്രമം; സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്

കോഴിക്കോട് മാളില്‍ യുവനടിമാര്‍ക്ക് നേരെയുണ്ടായ പീഡനശ്രമത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചു. നിലവില്‍ പ്രതികളെക്കുറിച്ച് സൂചനകളൊന്നുമില്ല. നടിമാരുടെ മൊഴിയെടുക്കല്‍ ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. സിനിമാ പ്രമോഷന്‍ പരിപാടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. പരിപാടിക്ക് ശേഷം നടിമാര്‍ ഇറങ്ങിപോയ വഴിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ്. എന്നാല്‍ പ്രതികളെക്കുറിച്ച് സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. 

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാണ് യുവനടിമാര്‍ക്ക് നേരെ അതിക്രമം ഉണ്ടായത്. നടിമാരുടെ മൊഴിയെടുക്കല്‍ ഇന്നലെ പൊലിസ് പൂര്‍ത്തിയാക്കിയിരുന്നു. എറണാകുളത്തും കണ്ണൂരിലുമെത്തിയാണ് ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയത്. കണ്ടാലറിയാവുന്ന രണ്ട് പേരാണ് അതിക്രമത്തിന് പിന്നിലെന്ന് നടിമാര്‍ മൊഴി നല്‍കി. പരിപാടിയുടെ മുഴുവന്‍ വീഡിയോയും ഹാജരാക്കാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നോ നാളെയോ നല്‍കാമെന്നാണ് ലഭിച്ച മറുപടി. ലൈംഗികതിക്രമത്തിനും പൊതുസ്ഥലത്ത് സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതിനുമാണ് കേസ് റജിസ്ട്രര്‍ ചെയ്തത്. സിനിമയുടെ സംവിധായകനും നടിമാരിലൊരാളുമാണ് പരാതി നല്‍കിയത്. 

സിസിടിവിയില്‍ നിന്ന് ലഭിക്കുന്ന സൂചനകളിലൂടെ പ്രതികളിലേയ്ക്കെത്താമെന്നാണ് അന്വേഷണസംഘത്തിന്‍റെ നിലവിലെ കണക്കുകൂട്ടല്‍. ഇതിനായി സൈബര്‍ വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്.