ചെണ്ട കൊട്ടിക്കയറിയ റെക്കോർഡ്; 104 മണിക്കൂറിലൂടെ വിഷ്ണു നേടിയത് എക്കാലത്തെയും സ്വപ്നം

104 മണിക്കൂർ തുടർച്ചയായി ചെണ്ട കൊട്ടി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് കോഴിക്കോട് ഒടുമ്പ്ര സ്വദേശി വിഷ്ണു. സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയായ വിഷ്ണുവിന് ലോകമറിയപ്പെടുന്ന ചെണ്ട വിദ്വാനാകണമെന്നാണ് ആഗ്രഹം. 104 മണിക്കൂർ നേരം കൊണ്ട് വിഷ്ണു കൊട്ടിക്കയറിയത് തന്റെ എക്കാലത്തെയും സ്വപ്നമായ ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡിലേക്കാണ്. 

കോഴിക്കോട് ടൌൺ ഹാളിൽ ഞായറാഴ്ച മുതലാണ് വിഷ്ണു തന്റെ പ്രയത്നം തുടങ്ങിയത്. മലപ്പുറം സ്വദേശി ദിലീപിന്റെ നൂറ്റി ഒന്നര മണിക്കൂർ റെക്കോർഡ് മറിക്കടക്കുകയായിരുന്നു ലക്ഷ്യം. തുടർച്ചയായി നാല് മണിക്കൂർ ചെണ്ടക്കൊട്ടി 20 മിനുട്ട് വിശ്രമം എന്ന രീതിയിലാണ് വിഷ്ണു 104 മണിക്കൂർ തികച്ചത്. നീണ്ട ഒരു വർഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് വിഷ്ണുവിന്റെ നേട്ടം.ഗിന്നസ് ബുക്ക് റെക്കോർഡ് ആയിരുന്നു സ്വപനമെങ്കിലും ചെണ്ടവാദ്യം ഗിന്നസ് പരിഗണിക്കില്ലെന്ന വിവരം അറിഞ്ഞതോടെയാണ് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് നേടാനുള്ള ശ്രമം തുടങ്ങിയത്. സുഹൃത്തുക്കളും കുടുംബവും വിഷ്ണുവിന് പൂർണ പിന്തുണയുമായി ഉണ്ടായിരുന്നു.