ഒരാള്‍ പൊക്കത്തില്‍ 'കൂറ്റന്‍' പടവലം; കൃഷിയില്‍ നൂറുമേനി വിളയിച്ച് ഫാദര്‍

തൃശൂര്‍ കുന്നംകുളത്ത് എണ്‍പത്തിയേഴുകാരനായ പാതിരിയുടെ കൃഷിത്തോട്ടത്തില്‍ വിളഞ്ഞത് കൂറ്റന്‍ പടവലം. ഒരാള്‍ പൊക്കമുണ്ട് ഓരോ പടവലവും

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കുന്നംകുളം ബഥനി ആശ്രമത്തിലെ ഫാദര്‍ റമ്പാന്‍ ജോസഫിന്‍റെ കൃഷിത്തോട്ടമാണിത്. പടവലം കൃഷി തുടങ്ങിയിട്ട് കുറച്ചു നാളേ ആയിട്ടുള്ളൂ. ഉണ്ടായ പടവലമെല്ലാം ഒരാളുടെ പൊക്കമുണ്ട്. പന്തലിന് കുറച്ചുക്കൂടി ഉയരമുണ്ടായിരുന്നെങ്കില്‍ പടവലം വീണ്ടും വളര്‍ന്നേനെ. ഓരോ പടവലത്തിനും താഴെ ചെറിയ കല്ല് കെട്ടിയിട്ടിട്ടുണ്ട്. ഉയരം കൂടാന്‍ ഇതുപകരിക്കുമെന്നാണ് ഫാദര്‍ റമ്പാന്‍ ജോസഫിന്റെ പക്ഷം. ചാണകവും വെള്ളവും മാത്രമാണ് ആകെയുള്ള വളം. വേറെ രാസവളമൊന്നും ഉപയോഗിച്ചിട്ടില്ല. മൂന്നു ദിവസം കൊണ്ടാണ് ഇത്രയും ഉയരം വന്നത്. നേരത്തെ പടവലം കൃഷി ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെ കൂറ്റന്‍ പടവലം ഉണ്ടായിക്കാണുന്നത് ആദ്യമായാണെന്ന് കൃഷിക്കാരനായ പുരോഹിതന്‍ പറയുന്നു.

ഫാദര്‍ റമ്പാന്‍ ജോസഫിന് എണ്‍പത്തിയേഴു വയസുണ്ട്. ദിവസവും രണ്ടു നേരം കൃഷിത്തോട്ടത്തിലിറങ്ങി പരിപാലിക്കും. കൃഷിയ്ക്കു പുറമെ ഇഷ്ടപ്പെട്ട ഒന്ന് ഡ്രൈവിങ്ങാണ്. തൊണ്ണൂറു വയസു വരെ വണ്ടിയോടിക്കാന്‍ ലൈസന്‍സുണ്ട് ഇപ്പോള്‍. കൃഷിത്തോട്ടത്തില്‍ അധ്വാനിക്കുന്നതാണ് ആരോഗ്യത്തിന്റെ രഹസ്യം. കൂറ്റന്‍ പടവലത്തിന്റെ വിളവെടുപ്പ് ഉടന്‍ നടക്കും.